വാഷിങ്ടന്‍ : നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ നേരിടുന്ന ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി ബേണി സാന്‍ഡേഴ്‌സോ ജോ ബൈഡനോ എന്ന കാര്യത്തില്‍ നാളെ ചിത്രം വ്യക്തമാകും. 14 യുഎസ് സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റ് 'മഹാ' പ്രൈമറി നാളെ നടക്കും. കാലിഫോര്‍ണിയ, വെര്‍ജീനിയ, അലബാമ, നോര്‍ത്ത് കാരലൈന എന്നിങ്ങനെ നിര്‍ണായക സംസ്ഥാനങ്ങളിലെ ഉള്‍പ്പെടെ ഡെമോക്രാറ്റ് പ്രവര്‍ത്തകരാണു നാളെ 'മഹാ' പ്രൈമറികളില്‍ വോട്ടു ചെയ്യുക.
ഇതുവരെ നടന്ന മൂന്ന് ഡെമോക്രാറ്റ് പ്രൈമറികളിലും പിന്നിലായിപ്പോയ ജോ ബൈഡന്‍ സൗത്ത് കാരോലിനയില്‍ നടന്ന പ്രൈമറിയില്‍ തിരിച്ചുകയറിയിരുന്നു. കറുത്തവര്‍ഗക്കാര്‍ ഏറെയുള്ള സൗത്ത് കാരോലിനയില്‍ ശനിയാഴ്ച നടന്ന പ്രൈമറിയില്‍ 50% വോട്ടുനേടിയാണ് ബൈഡന്‍ (77) ഉശിരന്‍ പ്രകടനം കാഴ്ചവച്ചത്. സാന്‍ഡേഴ്‌സി(78)നു ലഭിച്ചത് 17% വോട്ടുകളാണ്. ബറാക് ഒബാമ പ്രസിഡന്റായിരുന്ന രണ്ടു തവണയും വൈസ് പ്രസിഡന്റായിരുന്നതാണ് ബൈഡനു മികച്ച പിന്തുണ നേടിക്കൊടുത്തതെന്ന് വിലയിരുത്തപ്പെടുന്നു.
സൂപ്പര്‍ പ്രൈമറികള്‍ നാളെ നടക്കാനിരിക്കെ മല്‍സരരംഗത്തുണ്ടായിരുന്ന പീറ്റ് ബ്യൂട്ടെഡ്ജ് അപ്രതീക്ഷിതമായി മൽസരത്തിൽ നിന്നും പിന്മാറി. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനുള്ള പ്രൈമറികളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്തതാണ്, 38 കാരനായ ഇന്ത്യാന മുന്‍മേയറായ ബ്യൂട്ടെഡ്ജിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. പീറ്റ് പിന്മാറിയതോടെ, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വത്തിനായി മല്‍സരിക്കുന്നവരുടെ എണ്ണം ആറായി ചുരുങ്ങി. എലിസബത്ത് വാറന്‍, മിഷേല്‍ ആര്‍ ബ്ലൂംബെര്‍ഗ്, ആമി ക്ലോബഷര്‍ തുടങ്ങിയവരാണ് മല്‍സരരംഗത്തുള്ള പ്രമുഖര്‍. മാര്‍ച്ച് 10, 15, 17, 24, 29 തീയതികളിലാണ് മറ്റ് പ്രൈമറികള്‍ നടക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ