'ധീരനായ ഏഴുവയസുകാരനെ കണ്ടു'; ക്യാന്‍സറിനെതിരെ പടപൊരുതുന്ന ഇന്ത്യന്‍ ബാലന്റെ ആഗ്രഹം നിറവേറ്റി ദുബായ് കിരീടാവകാശി

ദുബായില്‍ ക്യാന്‍സര്‍ രോഗത്തിന്റെ മൂന്നാം ഘട്ടം അതിജീവിക്കാനുള്ള ചികിത്സകളിലൂടെ കടന്നുപോകുന്ന അബ്ദുല്ല തനിക്ക് ശൈഖ് ഹംദാനെ കാണണമെന്ന ആഗ്രഹം ഒരു ചാനലിലൂടെയാണ് വെളിപ്പെടുത്തിയത്
'ധീരനായ ഏഴുവയസുകാരനെ കണ്ടു'; ക്യാന്‍സറിനെതിരെ പടപൊരുതുന്ന ഇന്ത്യന്‍ ബാലന്റെ ആഗ്രഹം നിറവേറ്റി ദുബായ് കിരീടാവകാശി

ദുബായ്: ക്യാന്‍സറിനെതിരെ പടപൊരുതുന്ന ഘട്ടത്തിലും ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ഒന്നുകാണാന്‍ ഏഴു വയസുകാരന് അതിയായ മോഹം. ഹൈദരാബാദ് സ്വദേശിയായ കുട്ടിയുടെ ആഗ്രഹം അറിഞ്ഞ ശൈഖ് ഹംദാന്‍ അത് നിറവേറ്റി. ഏഴു വയസുകാരന്‍ അബ്ദുല്ലയെ കാണാന്‍ ദുബായ് കിരീടാവകാശി നേരിട്ടെത്തി.

ദുബായില്‍ ക്യാന്‍സര്‍ രോഗത്തിന്റെ മൂന്നാം ഘട്ടം അതിജീവിക്കാനുള്ള ചികിത്സകളിലൂടെ കടന്നുപോകുന്ന അബ്ദുല്ല തനിക്ക് ശൈഖ് ഹംദാനെ കാണണമെന്ന ആഗ്രഹം ഒരു ചാനലിലൂടെയാണ് വെളിപ്പെടുത്തിയത്. ഹൈദരാബാദ് സ്വദേശിയായ അബ്ദുല്ല, ശൈഖ് ഹംദാന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ കണ്ടാണ് അദ്ദേഹത്തിന്റെ ആരാധകനായത്. അദ്ദേഹത്തെ ലാളിത്യമാര്‍ന്ന പെരുമാറ്റവും സാഹസികത നിറഞ്ഞ പ്രവൃത്തികളുമാണ് തന്നെ പ്രചോദിപ്പിക്കുന്നതെന്ന് അബ്ദുല്ല പറഞ്ഞു. ജനങ്ങളെ സഹായിക്കുകയും എല്ലാ രംഗത്തും ഒന്നാം സ്ഥാനം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന അതുല്യ പ്രതിഭയാണ് അദ്ദേഹം. എന്നിങ്ങനെ ശൈഖ് ഹംദാനെപറ്റി പറഞ്ഞുതുടങ്ങിയാല്‍ അബ്ദുല്ലയ്ക്ക് നൂറ് നാവാണ്.

പിന്നെപ്പിന്നെ ശൈഖ് ഹംദാനെ നേരിട്ട് കാണമെന്ന ആഗ്രഹം അടക്കാനാവാതായി. യുഎഇ മാധ്യമങ്ങളില്‍ അബ്ദുല്ലയുടെ ആഗ്രഹം വാര്‍ത്തയായതോടെയാണ് ശൈഖ് ഹംദാന്‍ തന്റെ കുഞ്ഞ് ആരാധകനെ തേടിയെത്തിയത്. പരമ്പരാഗത അറബ് വേഷം ധരിച്ച അബ്ദുല്ലയെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്ന ചിത്രം ശൈഖ് ഹംദാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ധീരനായ ഈ ബാലനെ സന്ദര്‍ശിക്കാന്‍ സാധിച്ചതായും ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചു. രോഗത്തിനെതിരെ പടപൊരുതുന്ന ഇന്ത്യന്‍ ബാലന്റെ ആഗ്രഹം സഫലമാക്കാനെത്തിയ ശൈഖ് ഹംദാന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും ജനങ്ങളും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com