വാഷിങ്ടണ്‍: അന്തരിച്ച ബഹിരാകാശയാത്രിക കല്‍പ്പന ചൗളയുടെ പേരിലുള്ള അമേരിക്കയുടെ പുതിയ ബഹിരാകാശ വാഹനം അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് അയച്ചു. ഇന്നലെ (വെള്ളി) രാത്രി ഒൻപതരയോടെയാണ് എസ്എസ് കല്‍പ്പന ചൗള പേടകം വിക്ഷേപിച്ചത്. കല്‍പ്പന ചൗള നൽകിയ സംഭാവനകൾക്ക് ബഹുമതിയായാണ് പേരിടൽ.
വെര്‍ജിനിയയിലെ വാലപ്‌സ് ഫ്‌ളൈറ്റ് ഫെസിലിറ്റിയില്‍ നിന്ന് എന്‍ജി-14(NG-14) ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച റോക്കറ്റിലാണ് എസ്എസ് കല്‍പ്പന ചൗള ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. രണ്ട് ദിവസത്തിനകം വാഹനം സ്‌പേസ് സ്റ്റേഷനില്‍ എത്തിച്ചേരും. ഏകദേശം 3,629 കിലോഗ്രാം സാധനസാമഗ്രികളാണ് എന്‍ജി-14 ദൗത്യം സ്‌പേസ് സ്‌റ്റേഷനിലേക്ക് എത്തിക്കുന്നത്.
രക്താര്‍ബുദ ചികിത്സയ്ക്ക് ഇപയോഗിക്കാന്‍ കഴിയുന്ന ജൈവ മരുന്നിന്റെ പരിശോധന, ബഹിരാകാശത്ത് ധാന്യങ്ങള്‍ കൃഷി ചെയ്യാനുള്ള സാധ്യതകള്‍ അറിയാനായി റാഡിഷ് ഉപയോഗിച്ചുള്ള പ്ലാന്റ് ഗ്രോത്ത് സ്റ്റഡി, വിപുലമായ ബഹിരാകാശ പര്യവേക്ഷണ ധൗത്യത്തിനായി പോകുന്ന യാത്രികര്‍ക്ക് ഉപയോഗിക്കാന്‍ ശൗചാലയം, 360 ഡിഗ്രി വെര്‍ച്ച്വല്‍ റിയാലിറ്റി ക്യാമറ എന്നിവയാണ് പേടകത്തില്‍ ഉള്ളത്.
ഇന്ത്യക്കാരിയായ ആദ്യത്തെ ബഹിരാകാശ യാത്രികയാണ് കല്‍പ്പന. 2003-ല്‍ കൊളംബിയ സ്‌പേസ് ഷട്ടിലിലെ മടക്കയാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് കല്‍പ്പന ചൗള അന്തരിച്ചത്. അപകടത്തിൽ കല്‍പ്പനയ്‌ക്കൊപ്പം ആറ് യാത്രികരും മരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ