വത്തിക്കാന്‍ : സ്വവര്‍ഗാനുരാഗികളെ പിന്തുണച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. റോം ചലച്ചിത്രമേളയിൽ ബുധനാഴ്ച പ്രദർശിപ്പിച്ച “ഫ്രാൻസെസ്കോ” എന്ന ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മാര്‍പ്പാപ്പ വിപ്ലവകരമായ നിലപാട് എടുത്തത്.
സ്വവര്‍ഗ ബന്ധങ്ങള്‍ അധാര്‍മികമെന്ന മുന്‍ഗാമികളുടെ നിലപാട് തിരുത്തിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ രംഗത്തെത്തുന്നത്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ചുമതല ഏറ്റെടുത്ത കാലം മുതല്‍ സ്വവര്‍ഗാനുരാഗികളുടെ കാര്യത്തില്‍ സഹിഷ്ണുതയോടെയുള്ള നിലപാടാണ് മാര്‍പാപ്പ സ്വീകരിച്ചുപോന്നത്.
'സ്വവര്‍ഗ പങ്കാളികളുടെ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നാണ് താന്‍ കരുതുന്നത്. സ്വവര്‍ഗ പ്രണയികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ട്. അവര്‍ ദൈവത്തിന്റെ മക്കളാണ്. അവര്‍ക്കും കുടുംബമായി ജീവിക്കാന്‍ അവകാശമുണ്ട്.' ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ