ട്രംപിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; രഹസ്യ സംഭാഷണങ്ങൾ കൈവശമുണ്ടെന്ന് ഹാക്കർമാർ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള വെബ്സൈറ്റ് ഹാക്ക് ചെയ്തു. ചൊവ്വാഴ്ച 30 മിനിട്ടോളം വെബ്സൈറ്റ് ഹാക്കിങ്ങിന് വിധേയമായെന്നാണ് റിപ്പോർട്ട്.
വെബ്സൈറ്റ് ഹാക്ക് ചെയ്ത് ക്രിപ്റ്റോ കറൻസിയുടെ പരസ്യം ഹാക്കർമാർ പോസ്റ്റ് ചെയ്തു. ട്രംപിന്റേയും ബന്ധുക്കളുടെയും രഹസ്യ സംഭാഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. യുഎസ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇടപെടലുകളുണ്ടാവുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് യുഎസിലെ അന്വേഷണ ഏജൻസികൾ. അതിനിടെയാണ് ട്രംപിന്റെ തന്നെ വെബ്സൈറ്റ് ഹാക്കിങ്ങിന് വിധേയമാവുന്നത്.
വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം ട്രംപിന്റെ വക്താവ് സ്ഥിരീകരിച്ചു. പൊലീസുമായി ബന്ധപ്പെട്ട് ഹാക്കിങ്ങിന്റെ ഉറവിടം കണ്ടെത്തും. പ്രധാനപ്പെട്ട ഡാറ്റകളൊന്നും നഷ്ടമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ ഹാക്കിങ് സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ