കെയ്റോ: പിരമിഡിന് മുന്നിൽ അനുവാദമില്ലാതെ ഫോട്ടോഷൂട്ട് നടത്തിയതിന് ഈജിപ്ഷ്യൻ ഫാഷൻ മോഡൽ അറസ്റ്റിൽ. മോഡലായ സൽമ അൽ ഷിമിയാണ് അറസ്റ്റിലായത്. ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രഫർ ഹൗസ് മുഹമ്മദും അറസ്റ്റിലായിട്ടുണ്ട്.
കെയ്റോയിലെ ജോസർ പിരമിഡിനു മുന്നിൽ വെച്ചു പകർത്തിയ ചിത്രങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് സംരക്ഷിത മേഖലയിൽ അനുവാദമില്ലാതെ ഫോട്ടോഷൂട്ട് നടത്തി എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ജോസർ പിരമിഡിന് 4700 വർഷം പഴക്കമുണ്ട്.
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് തന്റെ പുതിയ ഫോട്ടോഷൂട്ട് ഷിമി സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചത്. ഈജിപ്ഷ്യൻ റാണിമാരുടേതിന് സമാനമായ വേഷം ധരിച്ചാണ് പിരമിഡിനു മുമ്പിൽ ഫോട്ടോഷൂട്ട് നടത്തിയത്. എന്നാൽ ഈ ചിത്രങ്ങൾ കടുത്ത വിമർശനങ്ങളാണ് നേരിട്ടത്. ഫോട്ടോഷൂട്ട് സഭ്യമല്ലെന്നും സംസ്കാരത്തെ അപമാനിച്ചെന്നുമായിരുന്നു ആക്ഷേപം.
എന്നാൽ അനുവാദം വാങ്ങണമെന്ന് അറിയില്ലായിരുന്നു എന്നാണ് ഷിമി കോടതിയെ അറിയിച്ചത്. വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും സംസ്കാരത്തെ അപമാനിക്കാനുള്ള ശ്രമമല്ല ഇതെന്നും ഷിമി പറഞ്ഞു. തന്റെ ജോലി മാത്രമാണ് ചെയ്തത് എന്ന വാദമാണ് ഫൊട്ടോഗ്രഫർ ഹൗസ് മുഹമ്മദ് ഉന്നയിച്ചത്. മാത്രമല്ല അവിടെയുള്ള ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നതായും 15 മിനിറ്റ് ഷൂട്ടിന് സമ്മതം നൽകിയിരുന്നതായും ഇയാൾ പറയുന്നു. ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ