മത്സ്യകന്യകയുടെ രൂപത്തിലുള്ള പാവയെയാണ് ക്രിസ്മസ് സമ്മാനമായി മകൾ ആവശ്യപ്പെട്ടത്. കടകളിൽ കയറിയിറങ്ങി ലഭിക്കാതായതോടെ പാവക്കുട്ടിയെ ഓൺലൈനായി വാങ്ങാൻ അമ്മയും മകളും തീരുമാനിച്ചു. അങ്ങനെ കാത്തിരുന്ന് മകളുടെ കയ്യിലേക്ക് ക്രിസ്മസ് സമ്മാനം എത്തി. എന്നാൽ ഓർഡർ ചെയ്ത മത്സ്യകന്യകയുടെ അതിമനോഹരമായ പാവക്കുട്ടിയായിരുന്നില്ല അവരുടെ കൈയിൽ എത്തിയത്. പച്ചത്തടലമുടിയും തുറിച്ച കണ്ണുമുള്ള ആരെയും പേടിപ്പിക്കുന്ന പാവ. എന്തായാലും വാങ്ങിയതല്ലേ എന്നുകരുതി ശരിയാക്കാൻ കൊടുത്തപ്പോൾ അതിൽ നിന്ന് കണ്ടെത്തിയതാകട്ടെ മയക്കുമരുന്നു. മകളുടെ സന്തോഷത്തിനായി വാങ്ങിയ പാവക്കുട്ടി ഇപ്പോൾ ഇവരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ക്രിസ്മസിനു മകള്‍ക്കു മികച്ചൊരു സമ്മാനം എന്നു കരുതി പാവക്കുട്ടിയെ വാങ്ങിയതാണ് ന്യൂജേഴ്സി സ്വദേശിയായ എലിസബത്ത് ഫെയ്ഡ്‍ലിയ്ക്കും മകൾ എല്ലിയുമാണ് ക്രിസ്മസ് സമ്മാനം പാരയായത്. ഓണ്‍ലൈന്‍ സ്റ്റോറില്‍നിന്നാണ് ഇവർ പാവയെ തെരഞ്ഞെടുത്തത്. എന്നാൽ പേൾ എന്ന് പേരുള്ള ഭീകരജീവിയെപ്പോലുള്ള പാവക്കുട്ടിയെയാണ് അവർക്ക് ലഭിച്ചത്. തുടർന്ന് പാവക്കുട്ടിയെ തുറന്നുപരിശോധിച്ച ജീവനക്കാരൻ അതിൽ നിന്ന് കണ്ടെത്തിയത് 56 ഗ്രാം കൊക്കെയ്നാണ്.
പിന്നീട് എലിസബത്തിന്റേയും എല്ലിയുടേയും ജീവിതം പൊലീസിനും കേസിനും പിന്നാലെയായിരുന്നു. ആദ്യം ഒരു കുറ്റാന്വേഷകന്‍ എലിസബത്തിനെ വിളിക്കുന്നു. പാവക്കുട്ടി എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് വിശദമായ ആന്വേഷണം. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കയ്യില്‍നിന്നാണോ പാവക്കുട്ടിയെ ലഭിച്ചത് എന്നതിനെക്കുറിച്ചായിരുന്നു അന്വേഷണം. കടയില്‍ നിന്നു വാങ്ങാതെ എന്തിനാണ് ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നു സമ്മാനം വാങ്ങിയത് എന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിച്ചു. ഒടുവില്‍ സംഭവത്തില്‍ വിശദീകരണവുമായി എലിസബത്ത് തന്നെ രംഗത്തെത്തി.
ഫെയ്സ്ബുക്കില്‍ പേള്‍ എന്ന വിചിത്ര പാവക്കുട്ടിയുടെ ചിത്രം സഹിതമാണ് എലിസബത്തിന്റെ പോസ്റ്റ്. മത്സ്യകന്യകയുടെ രൂപത്തിലുള്ള പാവക്കുട്ടിയെയാണ് മകള്‍ എല്ലി ആവശ്യപ്പെട്ടതെന്നും കടകളില്‍ അത്തരമൊന്ന് കണ്ടെത്താന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ സ്റ്റോറില്‍നിന്ന് വാങ്ങിയതെന്നും അമ്മ കുറിച്ചു.
എലിസബത്തിന്റെ കുടുംബത്തില്‍ ആരെങ്കിലും മയക്കുമരുന്ന് ബിസിനസില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്തായാലും തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ എലിസബത്തിനും എല്ലിക്കും കഴിഞ്ഞു. അന്വേഷണം പാവനിര്‍മാതാക്കള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. സംഭവത്തില്‍ രാജ്യാന്തര വിചാരണ തന്നെ വേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ