കാഠ്മണ്ഡു: സർക്കാരിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിക്കുന്നു എന്ന ആരോപണത്തിൽ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിക്കെതിരെ പാർട്ടി രംഗത്ത്. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് ഒലിക്കെതിരെ നേതാക്കള്‍ ആഞ്ഞടിച്ചത്. ഒലി ആരോപണം തെളിയിക്കുകയോ രാജിവെക്കുകയോ വേണമെന്ന് മൂന്ന് മുന്‍ പ്രധാനമന്ത്രിമാര്‍ ഉള്‍പ്പടെ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ല. 'ഇന്ത്യയല്ല, ഞാന്‍ തന്നെ നിങ്ങളുടെ രാജി ആവശ്യപ്പെടുന്നു. നിരുത്തരവാദപരമായ അത്തരം പരാമര്‍ശങ്ങള്‍ക്ക് നിങ്ങള്‍ തെളിവ് നല്‍കണം' മുൻപ്രധാനമന്ത്രി പ്രചണ്ഡ ഒലിയോട് ആവശ്യപ്പെട്ടു.
ഒലി തികഞ്ഞ പരാജയമാണെന്നും, ഇന്ത്യക്കെതിരായ ആരോപണത്തിൽ തെളിവുഹാജരാക്കാനാകാത്ത സാഹചര്യത്തിൽ രാജിവെക്കണമെന്നും മുന്‍പ്രധാനമന്ത്രിമാരായ മാധവ് കുമാര്‍ നേപ്പാള്‍, ഝല്‍നാഥ് ഖനാല്‍ തുടങ്ങിയ നേതാക്കളും ആവശ്യപ്പെട്ടു. ഒരു സൗഹൃദ രാജ്യത്തിനെതിരെ നിരുത്തവാദപരമായിട്ടാണ് പരമാര്‍ശങ്ങള്‍ നടത്തിയതെന്ന് ഇവർ ചൂണ്ടിക്കാട്ടി.
ചില നേപ്പാളി നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നു, ഇന്ത്യന്‍ മാധ്യമങ്ങളിലെ ഉള്ളടക്കവും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളും ഇത് തെളിയിച്ചതായും കെ പി ശര്‍മ ഒലി തന്റെ വസതിയില്‍ നടന്ന ഒരു യോഗത്തിനിടെയാണ് വെളിപ്പെടുത്തിയത്.
ഒലിയുടെ ഈ പ്രസ്താവനക്കെതിരെ മുന്‍ ഉപപ്രധാനമന്ത്രിയും പാർട്ടി വൈസ് ചെയർമാനുമായ ബംദേബ് ഗൗതം സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പ്രധാനമന്ത്രി പദവും പാര്‍ട്ടി അധ്യക്ഷ പദവിയും ഒലി രാജിവെക്കണമെന്ന് ഗൗതം ആവശ്യപ്പെട്ടു.
പാര്‍ട്ടിക്ക് പുറത്തും ഒലി രാജിവെക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ എംബസി അട്ടിമറിക്ക് തുനിഞ്ഞെങ്കില്‍ എന്തുകൊണ്ട് അംബാസിഡറെ പുറത്താക്കുന്നില്ലെന്ന് ജന്ത സമാജ്ബാദി പാര്‍ട്ടി നേതാവും മറ്റൊരു മുന്‍ പ്രധാനമന്ത്രിയുമായ ബാബുറാം ഭട്ടറായി ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ