വാഷിങ്ടൺ: ആഫ്രിക്കൻ വംശജൻ ജോർജ് ഫ്ലോയിഡ് പൊലീസ് പീഡനത്തിൽ മരിച്ച സംഭവത്തിൽ വാഷിങ്ടണിൽ വെള്ളിയാഴ്ച രാത്രി പ്രതിഷേധക്കാർ വൈറ്റ്ഹൗസിന് മുന്നിൽ തടിച്ചു കൂടി. ഇതോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഭൂഗർഭ അറയിലേക്ക് മാറ്റി. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഒരു മണിക്കൂർ സമയം മാത്രമേ വൈറ്റ്ഹൗസിലെ ഭൂഗർഭ ബങ്കറിൽ ട്രംപ് ചിലവഴിച്ചുള്ളൂ. വെള്ളിയാഴ്ച രാത്രി വൈറ്റ്ഹൗസിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പൊലീസും തടയുകയായിരുന്നു.
അപ്രതീക്ഷിതമായി വൈറ്റ്ഹൗസിന് മുമ്പിലുണ്ടായ പ്രതിഷേധത്തിൽ ട്രംപിനേയും സംഘത്തേയും ഞെട്ടിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം വൈറ്റ്ഹൗസിൽ ട്രംപിനൊപ്പമുണ്ടായിരുന്ന ഭാര്യ മെലാനിയേയും മകൻ ബറോണിനേയും ബങ്കറിലേക്ക് മാറ്റിയോ എന്നതിൽ വ്യക്തതയില്ല.
ജോർജ് ഫ്‌ളോയ്ഡിന്റെ മരണത്തിൽ പ്രതിഷേധം വ്യാപകമാകുന്നതിനിടെ വാഷിങ്ടണിലടക്കം യുഎസിലെ 40ഓളം നഗരങ്ങളിൽ ഞായറാഴ്ച കർഫ്യൂ ഏർപ്പെടുത്തി. പ്രതിഷേധക്കാരെ നേരിടാൻ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണൽ ഗാർഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ