വാഷിങ്ടൺ: എച്ച്1ബി അടക്കമുള്ള ചില തൊഴിൽ വിസകൾ നിർത്തിവയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഗണിക്കുന്നതായി റിപ്പോർട്ട്. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് സ്വദേശികൾക്ക് വലിയതോതിൽ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ചർച്ചകൾ. ഇത് ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിലേക്കും നീട്ടും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വിലക്ക് നീങ്ങുന്നതുവരെ പുതിയ എച്ച് 1 ബി വിസ ഉടമകൾക്ക് അമേരിക്കയിൽ തൊഴിൽ നേടാൻ സാഹചര്യമുണ്ടാകില്ല. ഇതിനുപുറമേ വിദേശത്തുനിന്ന് അതിഥിജോലിക്കാരെ കൊണ്ടുവരാൻ കമ്പനികൾക്ക് അനുമതി നൽകുന്ന എച്ച് 2 ബി വിസയ്ക്കും വിലക്കുണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം രാജ്യത്തുള്ള എച്ച് 1 ബി വിസ ഉടമകളെ വിലക്ക് ബാധിക്കാൻ ഇടയില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്.
പ്രത്യേക വൈദഗ്ധ്യമുള്ള ജോലികൾക്കായി യു.എസ്. കമ്പനികൾക്ക് വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ അനുവദിക്കുന്ന വിസയാണ് എച്ച് 1 ബി. ഐടി രംഗത്തു പ്രവർത്തിക്കുന്ന ഇന്ത്യക്കാരിൽനിന്ന് വലിയതോതിലാണ് ഈ വിസയ്ക്കായുള്ള അപേക്ഷയെത്തുന്നത്. എച്ച് 1 ബി വിസക്കാരായ ധാരാളം ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിലൊരു നീക്കം കനത്ത തിരിച്ചടിയായിരിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ