ഒറ്റ രാത്രി കൊണ്ട് തേടിയെത്തിയ മഹാഭാ​ഗ്യം; ഇരുട്ടി വെളുത്തപ്പോൾ ആ കൗമാരക്കാരൻ കോടീശ്വരൻ

ഒറ്റ രാത്രി കൊണ്ട് തേടിയെത്തിയ മഹാഭാ​ഗ്യം; ഇരുട്ടി വെളുത്തപ്പോൾ ആ കൗമാരക്കാരൻ കോടീശ്വരൻ
ഒറ്റ രാത്രി കൊണ്ട് തേടിയെത്തിയ മഹാഭാ​ഗ്യം; ഇരുട്ടി വെളുത്തപ്പോൾ ആ കൗമാരക്കാരൻ കോടീശ്വരൻ

ഡോഡോമ: ഒറ്റ രാത്രി കൊണ്ട് ആ കൗമാരക്കാരനെ തേടിയെത്തിയത് മഹാഭാ​ഗ്യം. ഇരുട്ട വെളുത്തപ്പോൾ സിനിനിയു ലൈസർ എന്ന സാധാരണക്കാരനായ ഖനി തൊഴിലാളി കോടീശ്വരനായി മാറി. ടാൻസാനിയയിലെ ഖനി തൊഴിലാളിയാണ് സിനിനിയു. ഖനനത്തിൽ ഈ കുട്ടി കണ്ടെത്തിയ രണ്ട് വലിയ രത്നക്കല്ലുകളാണ്  കുട്ടിയെ പണക്കാരനാകാൻ സഹായിച്ചത്. 

ഇരുണ്ട വയലറ്റ്- നീല നിറങ്ങളിലുള്ള രത്‌നക്കല്ലുകളാണ് ഈ കുട്ടി കണ്ടെത്തിയത്. ഇത് സർക്കാരിന് കൈമാറിയതിന് പിന്നാലെ 774 കോടി ടാൻസാനിയൻ ഷില്ലിങ് ( ഏകദേശം 25 കോടിയോളം രൂപ) ആണ് സർക്കാർ പ്രതിഫലമായി കൈമാറിയത്. 

ഇതുവരെ കണ്ടെത്തിയവയിൽ വെച്ച് ഏറ്റവും വലിയ അപൂർവ രത്‌നക്കല്ലുകളാണ് സിനിനിയുവിന് ലഭിച്ചത്. ടാൻസാനിയയുടെ വടക്കൻ പ്രദേശത്തുള്ള ഖനികളിലൊന്നിൽ നിന്നാണ് ഈ രത്‌നക്കല്ലുകൾ കണ്ടെത്തിയത്. 

ആദ്യത്തെ രത്‌നക്കല്ലിന് 9.27 കിലോയും രണ്ടാമത്തേതിന് 5.10 കിലോയുമാണ് ഭാരം. ടാൻസാനിയയിലെ ആ പ്രദേശത്ത് മാത്രം കാണപ്പെടുന്ന അപൂർവ രത്‌നക്കല്ലുകളായ ഇവയെ ടാൻസാനൈറ്റ് രത്‌നങ്ങളെന്നാണ് വിളിക്കുന്നത്. രാജ്യത്ത് രത്‌ന ഖനനം ആരംഭിച്ചതിന് ശേഷം കണ്ടെത്തിയ ഏറ്റവും വലിയ രത്‌നക്കല്ലുകൾ എന്നാണ്‌ ഖനനമന്ത്രാലയം ഇതേപ്പറ്റി പ്രതികരിച്ചത്.

ലൈസറിൽനിന്ന് ബാങ്ക് ഓഫ് ടാൻസാനിയ രത്‌നക്കല്ലുകൾ വാങ്ങുകയും ചെക്ക് കൈമാറുന്നതിന്റെയും തത്സമയ സംപ്രേഷണം ടാൻസാനിയൻ ടെലിവിഷനിൽ നടന്നു. പണം കൈമാറുന്ന ചടങ്ങിനിടെ ടാൻസാനിയൻ പ്രസിഡന്റ് ജോൺ മാഗുഫുലി ലൈസറിനെ ഫോണിൽ വിളിക്കുകയും ചെയ്തു.

ലൈസറിനേപ്പോലുള്ള സാധാരണക്കാരായ ഖനിത്തൊഴിലാളികൾക്ക് അവർ കണ്ടെത്തുന്ന രത്‌നം സർക്കാരിന് വിൽക്കാൻ അനുവാദം നൽകുന്ന തരത്തിൽ ടാൻസാനിയയിൽ ചട്ടങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ഇതുപ്രകാരം തൊഴിലാളികളിൽ നിന്ന് രത്‌നം വാങ്ങാൻ രാജ്യത്തെമ്പാടും പ്രത്യേക കേന്ദ്രങ്ങളും സർക്കാർ തുടങ്ങിയിരുന്നു. 

അപൂർവരത്‌നങ്ങളായതിനാൽ ഇവിടെനിന്ന് ഖനനം ചെയ്‌തെടുക്കുന്ന രത്‌നക്കല്ലുകൾ അനധികൃതമായി രാജ്യത്തുനിന്ന് കടത്തപ്പെടുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com