വത്തിക്കാന്‍ സിറ്റി: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ അനുസ്മരിച്ച് ഫ്രാന്‍സിസ് മാർപാപ്പ. മരണ വാര്‍ത്ത അറിഞ്ഞ മാർപാപ്പ പ്രാര്‍ത്ഥനാ വേളയിലാണ് ഇതിഹാസ താരത്തെ അനുസ്മരിച്ചതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
മറഡോണയുമായി നേരിട്ട് കണ്ട നിമിഷങ്ങളെക്കുറിച്ച് സ്‌നേഹപൂര്‍വം സ്മരിച്ച പോപ്പ് പ്രര്‍ത്ഥനാ വേളയില്‍ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നുവെന്ന് വത്തിക്കാന്‍ വക്താവ് മറ്റിയോ ബ്രൂണി പറഞ്ഞു. മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരവും പോപ്പ് അറിഞ്ഞിരുന്നു. ആ ദിവസങ്ങളിലും പോപ്പ് മറഡോണയ്ക്കായി പ്രാര്‍ത്ഥിച്ചിരുന്നുവെന്നും വക്താവ് വെളിപ്പെടുത്തി.
ഹോളി സീയുടെ മാധ്യമ വിഭാഗമായ വത്തിക്കാന്‍ ന്യൂസ് മറഡോണയെ 'ഫുട്‌ബോളിലെ കവി' എന്നാണ് മറഡോണയെ വിശേഷിപ്പിച്ചത്. 'അസാധാരണ ഫുട്‌ബോള്‍ താരം. ദുര്‍ബലനായ മനുഷ്യന്‍. വിവിധ സമയങ്ങളില്‍ മയക്കുമരുന്നിന്റെ ബാധയില്‍ അടയാളപ്പെടുത്തിയതായിരുന്നു അയാളുടെ ജീവിതം' വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അര്‍ജന്റീനയില്‍ ജനിച്ച ഫ്രാന്‍സിസ് പോപ്പ് കടുത്ത ഫുട്‌ബോള്‍ ആരാധകനാണ്. പ്രത്യേകിച്ച് അര്‍ജന്റീന ക്ലബായ സാന്‍ ലൊറെന്‍സോ അദ്ദേഹത്തിന്റെ ഇഷ്ട ടീമാണ്. 2014ല്‍ ഒരു ചാരിറ്റി മത്സരവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് മറഡോണയും പോപ്പും തമ്മില്‍ കണ്ടുമുട്ടിയത്.
ആ സമയത്ത് മറഡോണ ഫ്രാന്‍സിസ്‌ക്കോ എന്നും കളിക്കളത്തില്‍ ഉപയോഗിച്ച 10 എന്ന നമ്പറും സ്പാനിഷില്‍ എഴുതി സ്വന്തം കൈയൊപ്പോടെയുള്ള ജേഴ്‌സി പോപ്പിന് സമ്മാനിച്ചിരുന്നു. 2015ല്‍ ഇരുവരും തമ്മില്‍ വീണ്ടും കണ്ടുമുട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ