ടെൽഅവീവ്: ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ വിവാദത്തിലായി. സ്വന്തമായി അവകാശങ്ങളുള്ള മൃഗങ്ങളെന്നാണ് സ്ത്രീകളെ നെതന്യാഹു വിശേഷിപ്പിച്ചത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെയായിരുന്നു നെതന്യാഹുവിന്റെ വിവാദ പരാമർശം.
'നിങ്ങൾ സ്ത്രീകളുടെ ഉടമകളല്ല, നിങ്ങൾക്ക് പ്രഹരിക്കാവുന്ന ജീവികളല്ല സ്ത്രീകൾ. മൃഗങ്ങളെ ഉപദ്രവിക്കരുതെന്ന് നാം പറയാറുണ്ട്. മൃഗങ്ങളോട് നമുക്ക് അനുതാപമുണ്ട്. അവരുടേതായ അവകാശങ്ങളുള്ള ജീവികളാണ് സ്ത്രീകളും കുട്ടികളും'- നെതന്യാഹു പറഞ്ഞു.
അറിയാതെ നാവിൽ വന്ന പിഴവാണെന്ന് ബോധ്യമായതോടെ ഒരു നിമിഷം സംസാരം നിർത്തുകയും വേദിയിലിരിക്കുന്ന ഭാര്യയെ നോക്കുകയും ചെയ്ത ശേഷമാണ് മൃഗങ്ങളെ കുറിച്ച് നെതന്യാഹു തുടരുന്നത്. മൃഗങ്ങൾക്കും ബുദ്ധിയും വികാരവുമുണ്ടെന്ന് അദ്ദേഹം തുടർന്നു. പിന്നീടാണ് സ്ത്രീകളും കുട്ടികളും മൃഗങ്ങളാണെന്നും മൃഗങ്ങൾക്കും അവകാശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞത്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നാണ് നെതന്യാഹു ഉദ്ദേശിച്ചത്. എന്നാൽ സ്ത്രീകളെ മൃഗങ്ങളെന്ന് പരസ്യമായി സംബോധന ചെയ്യുകയായിരുന്നു നെതന്യാഹു. പരാമർശത്തിനെതിരെ നിരവധി പേർ രംഗത്തെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ