വാഷിങ്ടൺ: സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിന്റെ ഒരു ഭാഗം വാഷിങ്ടണ്ണിലെ കൃഷിയിടത്തിൽ പതിച്ചു. റോക്കറ്റ് അവശിഷ്ടം വീണയിടത്ത് ഗർത്തമുണ്ടായി. ഇത്രയധികം ജനവാസമുള്ള സ്ഥലത്ത് റോക്കറ്റ് ഭാഗങ്ങൾ പതിക്കുന്നത് അസാധാരണമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
മാർച്ച് 26 ന് ഒറിഗോണിനും വാഷിംഗ്ടണ്ണിനുമിടയിൽ തകർന്ന ഫാൽക്കൺ 9ന്റെ രണ്ടാം ഘട്ട അവശിഷ്ടങ്ങൾ ആണിതെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ വിലയിരുത്തി. സാധാരണ ഗതിയിൽ ഇവ വർഷങ്ങളോളം ഭ്രമണപഥത്തിൽ തങ്ങി നിൽക്കുകയോ സമുദ്രത്തിന് മുകളിലൂടെ ഭൂമിയിൽ പ്രവേശിക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് അയച്ചതിനുശേഷം അസാധാരണമാം വിധം ഇവ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
വാഷിംഗ്ടണ്ണിലെ ഗ്രാൻഡ് കൗണ്ടി എന്ന ഫാമിലാണ് ഫാൽക്കൺ 9ന്റെ ഭാഗം പതിച്ചത്. ഫാം ഉടമയാണ് ഇവ കണ്ടെത്തുകയും ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തത്. സ്ഥലത്തെത്തി പരിശോധിച്ചശേഷം ഉദ്യോഗസ്ഥർ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിൽ വിവരമറിയിച്ചു. കണ്ടെത്തിയത് ഫാൽക്കൺ 9ന്റെ അവശിഷ്ടങ്ങൾ തന്നെയാണെന്ന് കമ്പനി സ്ഥിരീകരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ