സ്ത്രീകള്‍ക്ക് ആരോഗ്യമേഖലയില്‍ ജോലി ചെയ്യാം; ആരോടും പ്രതികാരം ചെയ്യില്ല; ഇസ്ലാമിക സര്‍ക്കാര്‍ ഉടന്‍: താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ ആര്‍ക്കും ഭീഷണികള്‍ ഉണ്ടാവില്ലെന്നും ആരോടും പ്രതികാരം ചെയ്യില്ലെന്നും താലിബാന്‍
താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് കാബൂളില്‍ നടത്തിയ വാര്‍ത്താ സമ്മേളനം/എപി
താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് കാബൂളില്‍ നടത്തിയ വാര്‍ത്താ സമ്മേളനം/എപി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആര്‍ക്കും ഭീഷണികള്‍ ഉണ്ടാവില്ലെന്നും ആരോടും പ്രതികാരം ചെയ്യില്ലെന്നും താലിബാന്‍. സ്ത്രീകളോട് വിവേചനം ഉണ്ടാവില്ലെന്നും അവര്‍ക്കിഷ്ടമുള്ള ജോലി ചെയ്യാന്‍ അവസരമുണ്ടാകുമെന്നും താലിബാന്‍ അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത ശേഷം താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് ആദ്യമായി കാബൂളില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ലോകത്തിലെ ഒരു രാജ്യത്തിനും അഫ്ഗാനിസ്ഥാനില്‍നിന്ന് ഒരുതരത്തിലുള്ള ഭീഷണിയും ഉണ്ടാവില്ലെന്ന് ലോകരാജ്യങ്ങള്‍ക്ക് മുഴുവന്‍ ഉറപ്പ് നല്‍കുന്നതായി സബീഹുള്ള മുജാഹിദ് പറഞ്ഞു. യുഎന്‍ അടക്കമുള്ള ഏജന്‍സികള്‍ താലിബാനുമായി നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറാകണം. യുദ്ധമല്ല, സ്ഥിരതയാണ് ആഗ്രഹിക്കുന്നത്. അഫ്ഗാനില്‍ ഉടന്‍തന്നെ ഒരു ഇസ്ലാമിക സര്‍ക്കാര്‍ നിലവില്‍ വരുമെന്നും സബീഹുള്ള വ്യക്തമാക്കി.

തങ്ങള്‍ക്ക് ആരോടും ശത്രുതയില്ല. തങ്ങളുടെ നേതാക്കളുടെ നിര്‍ദേശപ്രകാരം എല്ലാവരോടും പൊറുത്തിരിക്കുന്നു. വിദേശ ശക്തികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച സൈനികാംഗങ്ങളോട് അടക്കം ആരോടും പ്രതികാരം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളോട് ഒരു വിവേചനവും ഉണ്ടാവില്ല. ഇസ്ലാം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കുണ്ടായിരിക്കും. സ്ത്രീകള്‍ക്ക് വേണമെങ്കില്‍ ആരോഗ്യ മേഖലയിലും മറ്റു മേഖലകളിലും ജോലിചെയ്യാം.മാധ്യമങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കരുത്. മുന്‍ സര്‍ക്കാരിനെ സഹായിച്ച ആരുടെയും വീട്ടുപടിക്കല്‍ പോയി എന്തിനാണ് അങ്ങന ചെയ്തതെന്ന് ആരും അന്വേഷിക്കില്ലെന്നും താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com