കീവ്: കമ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്റെ ഭരണകാലത്തു വധിക്കപ്പെട്ടവരുടേതെന്നു കരുതുന്ന അസ്ഥികൂടങ്ങൾ കണ്ടെടുത്തു. ആയിരക്കണക്കിന് അസ്ഥികൂടങ്ങളാണ് സോവിയറ്റ് യൂണിയന്റെ ഭാഗവും പിന്നീടു സ്വതന്ത്രരാജ്യവുമായ യുക്രെയ്നിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിനു സമീപം കണ്ടെത്തിയത്. 1937– 39 കാലത്തു കൊല്ലപ്പെട്ടെന്നു കരുതുന്ന 8000ത്തോളം ആളുകളുടെ അസ്ഥികൾ ഇവിടെനിന്ന് ലഭിച്ചു.
യുക്രെയ്നിൽ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ കൂട്ടശ്മശാനങ്ങളിൽ ഒന്നാണിത്. വിമാനത്താവള വികസനത്തിനായി മണ്ണ് നീക്കം ചെയ്തപ്പോഴാണ് അസ്ഥികൂടങ്ങൾ ലഭിച്ചത്. ഖനനം തുടരുന്നതിനാൽ അവശിഷ്ടങ്ങൾ ഇനിയും കണ്ടെത്തിയേക്കും.
സ്റ്റാലിന്റെ കാലത്ത് ഏറെ കുപ്രസിദ്ധി നേടിയ എൻകെവിഡി എന്ന രഹസ്യ പൊലീസ് സേനാവിഭാഗം കൊന്നൊടുക്കിയവരുടേതാണ് അസ്ഥികളെന്നാണ് യുക്രെയ്ൻ നാഷനൽ മെമറി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറയുന്നത്. ഗുലാഗ് എന്നറിയപ്പെട്ട ലേബർ ക്യാംപുകളിലും അല്ലാതെയുമായി സ്റ്റാലിൻ 1924 മുതൽ 1953 വരെ 15 ലക്ഷത്തിലേറെപ്പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണു കണക്ക്. ഇതിൽ വലിയൊരു വിഭാഗം യുക്രെയ്നി വംശജരാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ