ബർലിൻ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന യാത്ര വിലക്ക് നീക്കി ജർമനി. ഇന്ത്യയെ കൂടാതെ ബ്രിട്ടൻ, പോർചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപെടുത്തിയ വിലക്കും ജർമനി നീക്കി.
ഇന്ത്യ, നേപ്പാൾ, റഷ്യ, പോർചുഗൽ, ബ്രിട്ടൻ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായാണ് ദ റോബർട്ട് കോച് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്. യാത്രാ വിലക്ക് നീക്കിയതോടെ ജർമനിയിലെ താമസക്കാരോ പൗരൻമാരോ അല്ലാത്തവർക്കും രാജ്യത്തേക്ക് കടക്കാൻ തടസ്സങ്ങൾ ഇല്ലാതാകും. എന്നാൽ യാത്രാ വിലക്ക് നീക്കിയെങ്കിലും ക്വാറൻറീൻ, കോവിഡ് പരിശോധനാ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല.
ഡെൽറ്റ വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തതോടെയാണ് ജർമനി യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഡെൽറ്റ വകഭേദം ജർമനിയിലും അതിവേഗം പടർന്നുപിടിക്കുകയാണെന്നും അതിനാൽ മറ്റ് രാജ്യക്കാർക്കുള്ള യാത്ര വിലക്ക് എടുത്ത് കളയുമെന്നും ആരോഗ്യ മന്ത്രി ജെൻസ് സ്ഫാൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇപ്പോഴും ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്ന ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജർമനിയുടെ യാത്ര വിലക്ക് നിലനിൽക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ