ജോർജ്ജിയ: അമേരിക്കയിലെ അറ്റ്ലാന്റയിലെയും ജോർജ്ജിയയിലെയും മൂന്ന് മസാജ് പാർലറിൽ നടന്ന വെടിവെയ്പ്പുകളിലായി എട്ടുപേർ കൊല്ലപ്പെട്ടു. മരിച്ചവരിലേറെയും ഏഷ്യൻ വംശജരായ സ്ത്രീകളാണെന്നാണ് റിപ്പോർട്ടുകൾ. വെടിവയ്പ്പുണ്ടായി മണിക്കൂറുകൾക്കകം ആക്രമിയെന്ന് കരുതുന്ന 21കാരനായ റോബർട്ട് ആറോൺ ലോംഗ് എന്നയാളെ പൊലീസ് പിടികൂടി.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ആക്രമണം തുടങ്ങിയത്. ആദ്യത്തെ വെടിവയ്പ്പിൽ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് 5:50ഓടെയാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. ഇവിടെ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു. ആക്രമണം നടന്ന സ്ഥലം പൊലീസ് പരിശോധിക്കുന്നതിനിടയിലാണ് മൂന്നാമത്തെ സംഭവവും റിപ്പോർട്ട് ചെയ്യുന്നത്. 50 കിലോമീറ്റർ ചുറ്റളവിലായിട്ടാണ് അക്രമി കാറിലെത്തി വെടിവെച്ചത്.
ഏഷ്യൽ അമേരിക്കൻ വംശജർക്കെതിരെ അടുത്തിടെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാതലത്തിലാണ് പുതിയ സംഭവവും നടന്നത്. അറ്റ്‌ലാന്റയിൽ നിന്ന് 150 മൈൽ അകലെ വച്ചാണ് ആക്രമിയെ പൊലീസ് പിടികൂടിയത്. സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്ത വിഡിയോയിൽ യുവാവിന്റെ കാർ പതിഞ്ഞതാണ് ഇയാളെ കണ്ടെത്താൻ സഹായിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ