വാഷിങ്ടൺ: ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിൽ അയവ് കൊണ്ടുവരാനുള്ള അമേരിക്കയുടെ നയതന്ത്ര നീക്കങ്ങൾ തുടരുന്നു. ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എത്രയും പെട്ടെന്ന് സംഘർഷം അവസാനിക്കും എന്നാണ് കരുതുന്നത് എന്നും ജോ ബൈഡൻ വ്യക്തമാക്കി.
എന്നാൽ ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് ബൈഡൻ പറഞ്ഞു.നെതന്യാഹുവുമായി സംസാരിച്ചു. അധികം വൈകാതെ ഇതെല്ലാം അവസാനിക്കും എന്നാണ് എന്റെ പ്രതീക്ഷ. എന്നാൽ തങ്ങളുടെ പ്രദേശത്തേക്ക് നൂറുകണക്കിന് മിസൈലുകൾ വരുമ്പോൾ പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഇസ്രായേലിനുണ്ട്, ബൈഡൻ പറഞ്ഞു.
ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ 16 പ്രധാന നേതാക്കൾ കൊല്ലപ്പെട്ടതിന് പിന്നാലെ ഹമാസ് തിരിച്ചടിച്ചിരുന്നു. പാലസ്തീനിൽ ഇതുവരെ 16 കുട്ടികൾ ഉൾപ്പെടെ 67 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ ബ്രിഡേഗ് കമാന്റർ ബസിം ഇസ, മിസൈൽ ടെക്നോളജി തലവൻ ജോമ തഹ്ലയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഏഴ് പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്. ഗാസയിലെ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇരുപക്ഷവും പ്രകോപനം അവസാനിപ്പിക്കണം എന്ന് ലോക രാജ്യങ്ങൾ അഭ്യർഥിച്ചിട്ടുണ്ട്. അധിനിവേശ നീക്കങ്ങൾ ഇസ്രായേൽ നിർത്തണം എന്ന് റഷ്യ പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ