'ഇതെന്നെ ലജ്ജിപ്പിക്കുന്നു'; കത്തോലിക്ക സഭയിലെ ബാലപീഡനം; തെറ്റ് ഏറ്റുപറഞ്ഞ് മാര്‍പാപ്പ

ഫ്രഞ്ച് കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള പുരോഹിതരില്‍ നിന്നും എഴുപതുകൊല്ലത്തിനിടെ 3.3ലക്ഷം കുട്ടികള്‍ക്ക് ലൈംഗിക പീഡനമേറ്റെന്ന വെളിപ്പെടുത്തതില്‍ ലജ്ജിക്കുന്നെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
ഫ്രാൻസിസ് മാർപാപ്പ/ ട്വിറ്റർ
ഫ്രാൻസിസ് മാർപാപ്പ/ ട്വിറ്റർ


ഫ്രഞ്ച് കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള പുരോഹിതരില്‍ നിന്നും എഴുപതുകൊല്ലത്തിനിടെ 3.3ലക്ഷം കുട്ടികള്‍ക്ക് ലൈംഗിക പീഡനമേറ്റെന്ന വെളിപ്പെടുത്തതില്‍ ലജ്ജിക്കുന്നെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 

'നിര്‍ഭാഗ്യവശാല്‍, ഗണ്യമായ ഒരു സംഖ്യയുണ്ട്. ഇരകളോട് അവര്‍ അനുഭവിച്ച ആഘാതത്തില്‍ എന്റെ ദുഖവും വേദനയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'-മാര്‍പാപ്പ പറഞ്ഞു. 

സഭയുടെ നിയമങ്ങള്‍ക്കുള്ളില്‍ ഇത്തരക്കാരെ നിര്‍ത്താന്‍ സാധിക്കാത്തതില്‍ തനിക്കും എല്ലാവര്‍ക്കും ലജ്ജ തോന്നേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ബിഷപ്പുമാരോടും മതമേലധ്യക്ഷന്‍മാരോടും അദ്ദേഹം ആവശ്യപ്പെട്ടു. 

പള്ളികളിലെ പീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ സ്വതന്ത്രസമിതിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുരോഹിതരും മറ്റുചുമതലകള്‍ വഹിച്ചവരുമടക്കം 1.15 ലക്ഷത്തോളം പേരാണ് 1950മുതല്‍ 2020വരെ ഫ്രഞ്ച് കത്തോലിക്ക സഭയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. ഇതില്‍ 3200-ഓളം പേര്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗംചെയ്തു. കുറ്റവാളികളില്‍ മൂന്നില്‍രണ്ടും പുരോഹിതരാണ്. ഫ്രാന്‍സില്‍ ഇക്കാലയളവില്‍ നടന്ന ലൈംഗികപീഡനങ്ങളുടെ നാലുശതമാനവും പള്ളിയില്‍ കുഞ്ഞുങ്ങള്‍ക്കുനേരെ ഉണ്ടായവയാണെന്ന് സമിതി അധ്യക്ഷന്‍ ഴാന്‍ മാര്‍ക് സൗവ് പറഞ്ഞു.

ദൃക്‌സാക്ഷികള്‍, പള്ളിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പഠിച്ചിരുന്നവര്‍ തുടങ്ങിയവരുമായി അഭിമുഖം നടത്തിയും കോടതി, പൊലീസ്, മാധ്യമങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചും രണ്ടരക്കൊല്ലം കൊണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 1950-നും 68-നുമിടയിലാണ് കൂടുതല്‍ പീഡനങ്ങള്‍ നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com