കാഠ്മണ്ഡു: നേപ്പാൾ വഴി ഇന്ത്യക്കാർ ഗൾഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്ന് നേപ്പാൾ ഭരണകൂടം. നാളെ രാത്രി മുതൽ ഇത്തരത്തിലുള്ള യാത്രകൾ പൂർണമായി ഉപേക്ഷിക്കണമെന്നും നേപ്പാൾ ആവശ്യപ്പെട്ടു. തീരുമാനം നേപ്പാൾ വഴി ഗൾഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികൾക്ക് തിരിച്ചടിയായി.
ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രവാസികൾ കൂട്ടത്തോടെ നേപ്പാൾ വഴി ഗൾഫിലേക്കുള്ള യാത്ര തിരഞ്ഞെടുത്തത്. ഒമാൻ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇതിനകം നേപ്പാൾ വഴി ഒട്ടനവധി പ്രവാസികൾ എത്തിച്ചേർന്നിരുന്നു.
എന്നാൽ, മറ്റൊരു രാജ്യത്ത് പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെ കൂട്ടത്തോടെ ഇന്ത്യാക്കാർ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് നേപ്പാൾ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. പതിനാലായിരം ഇന്ത്യാക്കാരാണ് ഗൾഫിലേക്ക് കടക്കുക എന്ന ഉദ്ദേശത്തോടെ ഇപ്പോൾ നേപ്പാളിലെത്തിയിരിക്കുന്നത്.
വിദേശ രാജ്യങ്ങളിലേക്ക് പോകാൻ നേപ്പാളിൽ എത്തിയ മുഴുവൻ ഇന്ത്യക്കാരും രാജ്യം വിടണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടിട്ടുണ്ട്. ഗൾഫിലേക്ക് കടക്കുക എന്ന ലക്ഷ്യത്തോടെ നേപ്പാളിലെത്തിയവർ നാളെ രാത്രിക്കകം നേപ്പാൾ വിടണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇല്ലെങ്കിൽ ഇവർ അനിശ്ചിതമായി നേപ്പാളിൽ കുടുങ്ങിപ്പോകുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ