ആർട്ടിക് മേഖലയിൽ കാറ്റും ഇടിമിന്നലും, അസാധാരണ പ്രതിഭാസം, അമ്പരന്ന് ശാസ്ത്രജ്ഞർ
അലാസ്ക; കാലാവസ്ഥാ വ്യതിയാനം ആർട്ടിക് മേഖലയിലുണ്ടാക്കുന്ന അസാധാരണ പ്രതിഭാസത്തിൽ അമ്പരക്കുകയാണ് ലോകം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആർട്ടിക് മേഖലയിൽ തുടർച്ചയായി കാറ്റും മിന്നലുമുണ്ടായി. ആദ്യമായാണ് മേഖലയിൽ ഇത്തരത്തിൽ കാറ്റും മിന്നലുമുണ്ടാകുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷം ചൂടുപിടിക്കുന്നതാണ് ഇതിനു കാരണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
സൈബീരിയ മുതൽ അലാസ്ക വരെ നീണ്ടുകിടക്കുന്ന ആർട്ടിക് മേഖല മഞ്ഞു മൂടി കിടക്കുകയാണ്. മഞ്ഞു മൂടിയ ആർട്ടിക് സമുദ്രത്തിൽ മിന്നലിനുള്ള വിദൂരസാധ്യതപോലുമില്ലാത്തതാണ്. എന്നാൽ, അന്തരീക്ഷോഷ്മാവ് വർധിച്ചതോടെ മേഖലയിലെ വായു മിന്നൽചാലകമായി മാറുകയാണ്. ഇനിയങ്ങോട്ട് ഈ മേഖലയിൽ കാറ്റും മിന്നലുമൊക്കെ സാധാരണയായി മാറുമെന്നും ശാസ്ത്രജ്ഞർ ശങ്കിക്കുന്നു.
2010 മുതൽ ഗ്രീഷ്മകാലത്ത് ആർട്ടിക്കിൽ മിന്നലുകൾ ഉണ്ടാകുന്നുണ്ട്. എന്നാൽ, ഇപ്പോൾ അതിന്റെ ശക്തിയും വ്യാപ്തിയും വർധിച്ചുവരികയാണ്. സൈബീരിയയിലാണു മിന്നൽ ശക്തമായിട്ടുള്ളത്. കഴിഞ്ഞയാഴ്ച മിന്നലേറ്റുണ്ടായ കാട്ടുതീ സൈബീരിയയിൽ 20 ലക്ഷം ഏക്കർ ഭൂമിയിൽ നാശം വിതച്ചു. ജൂണിൽ അലാസ്കയിലെ തുന്ദ്ര മേഖലയിലെ 18,000 ഹെക്ടൽ വനത്തിനും കാട്ടുതീയിൽ നാശം സംഭവിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ