ബൊക്കോ ഹറാമിന്റെ തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടു
അബുജ; നൈജീരിയൻ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇസ്‌ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ് (ഐഎസ്‌ഡബ്ല്യുഎപി) ആണ് സെഖാവോ കൊല്ലപ്പെട്ടതായി സന്ദേശം പുറത്തുവിട്ടത്.
ബൊക്കോ ഹറാമും ഐഎസ്‌ഡബ്ല്യുഎപിയും തമ്മിൽ ദീർഘനാളായി സ്പർധയിലാണ്. ഇരു ഭീകരസംഘടനകളും മേയ് 18നു തമ്മിൽ നടത്തിയ പോരാട്ടത്തിലായിരുന്നു സെഖാവോയുടെ അന്ത്യം. ബോംബ് പൊട്ടിത്തെറിച്ചാണ് മരിച്ചതെന്നു സന്ദേശത്തിൽ പറയുന്നത്. അതേസമയം, സ്ഫോടന വസ്തു പൊട്ടിച്ച് അബൂബക്കർ സെഖാവോ സ്വയം ജീവനൊടുക്കിയതാണെന്നും റിപ്പോർട്ടുകളുണ്ട്.
നൈജീരിയൻ ഇന്റലിജൻസ് റിപ്പോർട്ടിലും അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി പറയുന്നു. 2014ൽ നൈജീരിയയിലെ 270 സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തോടെയാണു ബൊക്കോ ഹറാം കുപ്രസിദ്ധി നേടിയത്. 100 ഓളം പെൺകുട്ടികൾ ഇപ്പോഴും മിസ്സിങ്ങാണ്. 30,000 ത്തിൽ കൂടുതൽ പേരാണ് ഇതിനോടകം ഭീകരസംഘടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ