ജോഹന്നാസ്ബര്‍ഗ്: സാമ്പത്തിക തട്ടിപ്പുകേസില്‍ മഹാത്മഗാന്ധിയുടെ കൊച്ചുമകള്‍ക്ക് 7 വര്‍ഷം തടവ് ശിക്ഷ. 56കാരിയായ ആശിഷ് ലതാ രാംഗോവിനാണ് ഡര്‍ബന്‍ കോടതി ശിക്ഷ വിധിച്ചത്. 3.3 കോടി രൂപ തട്ടിയെടുത്തതിനും വ്യാജരേഖ ചമച്ചതിനുമാണ് കോടതിയുടെ ശിക്ഷാ നടപടി. പ്രശസ്ത സാമൂഹ്യപ്രവർത്തകയും മഹാത്മാഗാന്ധിയുടെ ചെറുമകളും ആയ ഇള ഗാന്ധിയുടെ മകളാണ് ആശിഷ് ലത
കേസില്‍ ആശിഷ് ലതാ രാംഗോവിന്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഇന്ത്യയില്‍ നിന്നുള്ള 'ഇല്ലാത്ത' ചരക്കിന് ഇറക്കുമതികസ്റ്റംസ് തീരുവകള്‍ ക്ലിയര്‍ ചെയ്യുന്നതിനായി വ്യവസായി എസ് ആര്‍. മഹാരാജില്‍ നിന്നും പണം വെട്ടിച്ചു എന്നാണ് പരാതി. ഇയാള്‍ക്ക് ലാഭവിഹിതം നല്‍കാമെന്നും ഇവര്‍ വാഗ്ദാനം നല്‍കിയിരുന്നു. 2015ലാണ് കേസില്‍ ആശിഷ് ലതയ്‌ക്കെതിരെ വിചാരണ തുടങ്ങുന്നത്.
2015 ലാണ് ആശിഷ് ലത ന്യൂ ആഫ്രിക്ക അലയന്‍സ് ഫൂട്ട് വെയര്‍ ഡിസിട്രിബ്യൂട്ടേഴ്‌സ് ഡയറക്ടര്‍ ആയിരുന്ന, മഹാരാജിനെ സമീപിക്കുന്നത്. ഇറക്കുമതി കസ്റ്റംസ് തീരുവകള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നും ഹാര്‍ബറില്‍ ചരക്ക് ക്ലിയര്‍ ചെയ്യുന്നതിന് പണം വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി 6.2 മില്ല്യണ്‍ റാന്‍ഡ് ആണ് ആവശ്യപ്പെട്ടത്. തെളിവിനായി ചരക്കുകള്‍ വാങ്ങിയ ഓര്‍ഡറും ഇവര്‍ കാണിച്ചിരുന്നു. ലതയുടെ കുടുംബത്തിലുള്ള വിശ്വാസ്യതയും നല്‍കിയ രേഖകളും കണക്കിലെടുത്ത് മഹാരാജ് ഇവര്‍ ആവശ്യപ്പെട്ട തുക നല്‍കുകയും ചെയ്തു.എന്നാല്‍ അധികം വൈകാതെ ഈ രേഖകള്‍ വ്യാജമാണെന്ന് ബോധ്യമായതോടെ പരാതി നല്‍കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ