ബ്രസീലിയ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുപരിപാടിയിൽ പങ്കെടുത്ത ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൽസൊനാരോക്ക് പിഴ. സാവോ പോളോയിൽ നടത്തിയ മോട്ടോർസൈക്കിൾ റാലിയിൽ മാസ്‌ക് ധരിക്കാതെ പങ്കെടുത്തതിനാണ് ബോൽസൊനാരോക്ക് 100 ഡോളർ (ഏകദേശം 7500രൂപ) പിഴയിട്ടത്. ആയിരക്കണക്കിന് ആളുകളെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
മാസ്ക്കിന് പകരം ഓപ്പൺ ഹെൽമറ്റ് ധരിച്ചാണ് ബോൽസൊനാരോ റാലിയിൽ പങ്കെടുത്തത്. റാലിക്കെതിരെ ഗവർണർ ജോവോ ഡോറിയ രംഗത്തെത്തുകയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പിഴ അടക്കേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സാവോ പോളോയിൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ചൊല്ലി ഇടതുപക്ഷക്കാരനായ ഗവർണറും തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്‍റും തമ്മിൽ വാക്യുദ്ധം നടത്തിയിരുന്നു.
അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബ്രസീലിൽ ബോൽസനാരോയുടെ നേതൃത്വത്തിൽ നിരവധി റാലികൾ നടത്തിയിരുന്നു. മാസ്‌ക് ഉപയോഗം, ലോക്ഡൗൺ, വാക്‌സിൻ എന്നിവ ഉപയോഗിച്ചുള്ള കോവിഡ് പ്രതിരോധത്തെ നിരന്തരം ചോദ്യം ചെയ്യുന്ന ഒരാളാണ് ബോൽസൊനാരോ. അമേരിക്കയ്ക്ക് പിന്നാലെ ഏറ്റവുമധികം കോവിഡ് മരണങ്ങൾ ഉണ്ടായ രാജ്യമെന്ന നിലയിൽ ബ്രസീൽ എത്തിയത് സർക്കാരിന്റെ പരാജയമാണെന്ന് വിമർശനമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ