ലാഹോർ: സിംഹക്കുട്ടിയെ മയക്കിക്കിടത്തി വിവാഹ ഫോട്ടോഷൂട്ടിന് ഉപയോഗിച്ച സംഭവം വിവാദമായി. പാകിസ്ഥാനിലെ ലാഹോർ സ്വദേശികളായ ദമ്പതികളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാൻ വിവാഹഫോട്ടോഷൂട്ടിൽ സിംഹക്കുട്ടിയെയും ചേർത്തത്. ദമ്പതികൾ ആഗ്രഹിച്ചപോലെ വിഡിയോ വൈറലായെങ്കിലും ഇതിനുപിന്നാലെ രൂക്ഷമായ വിമർശനങ്ങളാണ് ഇവരെ തേടിയെത്തുന്നത്.
ലാഹോർ ആസ്ഥാനമായുള്ള അഫ്‌സൽ എന്ന സ്റ്റുഡിയോയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. #SherdiRani (സിംഹ രാജ്ഞി) എന്ന ഹാഷ്ടാഗിൽ സിംഹത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. മയക്കിക്കിടത്തിയ സിംഹക്കുട്ടിയുടെ മുകളിലായി വധുവും വരനും കൈകൾ കോർത്തുപിടിച്ച് ഇരിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ ഈ ചിത്രങ്ങൾ നീക്കി.
പാക്കിസ്ഥാനിലെ മൃഗസംരക്ഷണ സംഘടനയായ 'സേവ് ദി വൈൽഡ്' ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു. സംഭവം മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന് പറഞ്ഞ അവർ സിംഹക്കുട്ടിയെ സ്റ്റുഡിയോയിൽ നിന്ന് രക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. "ചടങ്ങുകൾക്കായി സിംഹക്കുട്ടിയെ വാടകയ്ക്ക് എടുക്കാൻ പഞ്ചാബ് വൈൽഡ് ലൈഫ് (പാകിസ്താനിലെ പഞ്ചാബ്) അനുവദിക്കുമോ? ഈ പാവം സിംഹക്കുട്ടിയെ മയക്കി കിടത്തിയാണ് ഫോട്ടോഷൂട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. ലാഹോറിലെ സ്റ്റുഡിയോയിലാണ് ഈ സിംഹക്കുട്ടിയെ സൂക്ഷിച്ചിരിക്കുന്നത്, അവനെ രക്ഷിക്കൂ", സേവ് ദി വൈൽഡ് ട്വീറ്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ