'അവൾ സ്വതന്ത്രയായി'; സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുക്കപ്പൽ നീക്കി; ഗതാഗതം പുനസ്ഥാപിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2021 09:44 PM |
Last Updated: 29th March 2021 09:44 PM | A+A A- |

സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ എവർ ഗിവൺ. (ഫയൽ ചിത്രം)
കെയ്റോ: ഒരാഴ്ചയായി സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ നീക്കാനുള്ള ശ്രമം ഒടുവിൽ വിജയിച്ചു. ദിവസങ്ങൾ നീണ്ട ശ്രമകരമായ ദൗത്യത്തിനാണ് വിജയകരമായ പര്യവസാനമായത്. കനാൽ വഴിയുള്ള ഗതാഗതം ഏതാനും ദിവസങ്ങൾക്കുള്ളിൽ സാധാരണ നിലയിലാകുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ 369 കപ്പലാണ് ഗതാഗതം പുനഃസ്ഥാപിക്കുന്നത് കാത്ത് കനാൽ മാർഗത്തിലുള്ളത്.
'അവൾ സ്വതന്ത്രയായി' എന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയയാൾ പ്രതികരിച്ചത്. സൂയസ് കനാലിലെ ടഗ് ബോട്ടുകളിലൊന്ന് വലിച്ചിടുന്ന ചിത്രവും വിഡിയോയും അധികൃതർ പങ്കുവെച്ചു.
കപ്പലിനെ നീക്കാനായി ഡ്രെഡ്ജറുകള്‍ ,ടഗ്‌ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നടന്നത്. ആറ് ദിവസം നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കപ്പല്‍ പൂര്‍ണമായും നീക്കാനായത്. സൂയസ് കനാല്‍ അധികൃതര്‍, ഡച്ച് സ്ഥാപനമായ സ്മിത് സാവേജ് എന്നിവര്‍ സംയുക്തമായാണ് കപ്പല്‍ നീക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടത്. ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ കപ്പല്‍ രക്ഷാപ്രവര്‍ത്തനമായി മാറി ഏവര്‍ ഗിവണിനെ നീക്കാനുള്ള ശ്രമം.
എവര്‍ ഗ്രീന്‍ എന്ന തായ്‌വാന്‍ കമ്പനിയുടെ എയര്‍ഗിവണ്‍ എന്ന കപ്പല്‍ ഭീമന്‍ കനാലില്‍ കുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും വലിയ ജലപാതയില്‍ കൂടിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. ഏകദേശം 370ഓളം കപ്പലുകള്‍ കനാലിന്റെ ഇരുഭാഗത്തും കുടങ്ങി. ഇവയില്‍ പലതും തെക്കേ ആഫ്രിക്കന്‍ മേഖലയിലൂടെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.
കനാലിലൂടെയുള്ള യാത്ര സാധാരണമാവാന്‍ മൂന്ന് ദിവസം വരെ വേണ്ടി വന്നേക്കുമെന്ന് സൂയസ് കനാല്‍ അധികൃതര്‍ വ്യക്തമാക്കി. പ്രതിദിനം 100 കപ്പലുകള്‍ക്ക് കനാലിലൂടെ യാത്ര നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.