നിക്കോഷ്യ: കൊറോണ വൈറസിന്റെ ഡെൽറ്റ, ഒമൈക്രോൺ വകഭേദങ്ങൾ ചേർന്ന പുതിയ വകഭേദം കണ്ടെത്തി. മിഡിൽ ഈസ്റ്റ് രാജ്യമായ സൈപ്രസിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഡെൽറ്റക്രോൺ എന്ന് പേരിട്ടിരിക്കുന്ന വകഭേദം ഇവിടെ 25 പേർക്ക് സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്.
സൈപ്രസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ലിയോൺഡിയോസ് കോസ്ട്രികിസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അതേസമയം വകഭേദത്തിൻറെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 'നിലവിൽ ഇവിടെ ഡെൽറ്റയും ഒമൈക്രോണും വ്യാപിക്കുന്നുണ്ട്. ഇവ രണ്ടും ചേർന്നതാണ് പുതിയ വകഭേദം. ഡെൽറ്റ ജീനോമിനുള്ളിൽ ഒമൈക്രോണിന്റെ ജനറ്റിക് സിഗ്നേച്ചറുകൾ കണ്ടെത്തിയതിനാലാണ് ഡെൽറ്റക്രോൺ എന്ന പേരു നൽകിയത്', ലിയോൺഡിയോസ് പറഞ്ഞു.
അതേസമയം ഡെൽറ്റക്രോൺ ഇതുവരെ അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ അംഗീകരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. കൂടുതൽ പഠനങ്ങൾക്കായി ഡെൽറ്റാക്രോണിന്റെ സാമ്പിളുകൾ ജർമ്മനിയിലേക്ക് അയച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ