ലണ്ടൻ: രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ നിന്ന് ബോറിസ് ജോൺസൻ പടിയിറങ്ങി. അദ്ദേഹത്തിന്റെ പിൻഗാമിയായി ഇന്ത്യൻ വംശജനായ ഋഷി സുനക്ക് അടുത്ത പ്രധാനമന്ത്രിയായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഋഷിക്കൊപ്പം വ്യവസായ മന്ത്രി പെന്നി മോര്‍ഡന്റ് പേരും സജീവമായി നിൽക്കുന്നു. ബോറിസ് ജോൺസന്റെ പടിയിറക്കത്തിലേക്കു നയിച്ച രാജി പരമ്പരയ്ക്ക് തുടക്കമിട്ടത് ഋഷി സുനക്കായിരുന്നു.
ധനമന്ത്രിയായിരുന്നു ഋഷി സുനക്കാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജിവച്ചത്. വിജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനാകും ഋഷി സുനക്ക്. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ ഋഷി സുനക്കിനെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്. കോവിഡ് പ്രതിസന്ധിക്കാലത്ത് ബിസിനസുകാർക്കും തൊഴിലാളികൾക്കും വേണ്ടി ഋഷി നടപ്പാക്കിയ പദ്ധതികൾ അദ്ദേഹത്തെ ജനപിന്തുണ വർധിപ്പിച്ചു.
2015 മെയിലാണ് റിച്ച്മണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായി ഋഷി സഭയിലെത്തുന്നത്. 2017 പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
യശ്‌വീര്‍-ഉഷാ സുനക്ക് ദമ്പതിമാരുടെ മൂന്നു മക്കളില്‍ മുതിര്‍ന്നവനായി 1980 മേയ് 12ന് സതാംപ്റ്റണിലാണ് ഋഷിയുടെ ജനനം. ഓക്‌സ്ഫഡ്, സ്റ്റാന്‍ഫോഡ് സര്‍വകലാശാലകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെയും സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തിയുടെയും മകള്‍ അക്ഷതയാണ് ഋഷിയുടെ ഭാര്യ. സുനക്കിന്റെ കുടുംബം പഞ്ചാബിൽ നിന്ന് കുടിയേറിയവരാണ്. പ്രധാനമന്ത്രിയെന്ന നിലയിൽ ബോറിസ് ജോൺസന്റെ പ്രവര്‍ത്തനങ്ങളിൽ അതൃപ്തി അറിയിച്ചാണ് ഋഷി മന്ത്രി സ്ഥാനം രാജിവച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ