വാഷിങ്ടൻ: അമേരിക്കയിലെ കൻസാസിൽ വ്യാപക നാശം വിതച്ച് വമ്പൻ ചുഴലിക്കാറ്റ്. സംസ്ഥാനത്തെ വിവിധ മേഖലകളിലൂടെ ആഞ്ഞടിച്ച ചുഴലിയിൽപ്പെട്ട് വീടുകളുൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു. ഒട്ടേറെ ആളുകൾക്ക് പരിക്കേറ്റു. വൈദ്യുതി ബന്ധം പൂർണമായി തകർന്നു.
കൻസാസിലെ ആൻഡോലവർ മേഖലയിൽ വലിയ നാശമുണ്ട്. മേഖലയിലെ സെജ്വിക് കൗണ്ടിയിൽ നൂറോളം വീടുകൾ തകർന്നു. ചിലയിടങ്ങളിൽ വീടുകൾ ചുഴലിക്കാറ്റിൽ കൂട്ടമായി നശിച്ചു. വിചിറ്റ എന്ന പട്ടണത്തിലും കാറ്റ് വൻ നാശമാണ് വിതച്ചത്.
കാറ്റ് കെട്ടിടങ്ങളിലേക്കും മറ്റും കയറുന്നതും ഇതിന്റെ ശക്തിയിൽ അന്തരീക്ഷത്തിൽ അവശിഷ്ടങ്ങൾ ചിതറിത്തെറിക്കുന്നതുമുൾപ്പെടെയുള്ള ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുമറിയുന്നതും കെട്ടിടങ്ങളുടെ മേൽക്കൂരകൾ മുഴുവനോടെ തകർന്നു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.
യുഎസിലെ വിവിധ മേഖലകളിലായി നാല് കോടിയോളം ജനങ്ങൾ കൊടുങ്കാറ്റിന്റെ ഭീഷണിയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. മധ്യസമതലമേഖലയിൽ നിലനിൽക്കുന്ന കാലാവസ്ഥാ സാഹചര്യം കൂടുതൽ കരുത്തുറ്റ കാറ്റുകളെയും ചുഴലിക്കാറ്റുകളെയും ശീതക്കൊടുങ്കാറ്റിനെയും പന്ത്രണ്ടിലധികം സംസ്ഥാനങ്ങളിൽ എത്തിച്ചേക്കാമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
ഇന്നും നാളെയുമായി ടെക്‌സസ് സംസ്ഥാനത്തും കൊടുങ്കാറ്റ് ആഞ്ഞടിച്ചേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ന്യൂമെക്‌സിക്കോ, കൊളറാഡോ, ഒക്ലഹോമ മേഖലകളും ഭീഷണിയിലാണ്. നെബ്രാസ്‌ക, മിസോറി തുടങ്ങിയ സ്ഥലങ്ങളിലും കാറ്റിനു സാധ്യതയുണ്ട്.
പ്രത്യേക സുരക്ഷാ സേനയുടെ ഡ്രോണുകളും വിമാനങ്ങളും നാശനഷ്ടങ്ങൾ വിലയിരുത്താനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. കാറ്റ് നാശം വിതച്ച മേഖലകളിൽ നിന്നു മാറി നിൽക്കാനുള്ള മാർഗനിർദേശം അധികൃതർ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. തകർന്ന വൈദ്യുത ലൈനുകൾ അപകടമുണ്ടാക്കിയേക്കാം എന്നതിനെ തുടർന്നാണ് ജാഗ്രതാ നിർദ്ദേശം.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ