ന്യൂഡൽഹി: സേനാ വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടികളുമായി വിദേശകാര്യ മന്ത്രാലയം. സൗദി അറേബ്യ, യുഎഇയി വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തിയതായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു.
ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കാമെന്ന് ഇരു രാജ്യങ്ങളും ഉറപ്പുനൽകിയതായി അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ യുകെയുടെയും യുഎസിന്റെയും ഇടപെടൽ സാധ്യമാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സുഡാനിൽ നിർണായക ഇടപെടൽ നടത്താൻ കഴിയുന്ന രാജ്യങ്ങളാണ് സൗദിയും യുഎഇയും യുഎസും. ഈ സാഹചര്യത്തിലാണ് ഇവരുമായി ഇന്ത്യ ചർച്ച നടത്തുന്നത്.
കർണാടകയിൽ നിന്ന് പോയ നാൽപ്പത് ആദിവാസികൾ അടക്കം നിരവധി ഇന്ത്യക്കാരാണ് സുഡാനിൽ കുടുങ്ങി കിടക്കുന്നത്. വെടിവെപ്പിൽ കൊല്ലപ്പെട്ട മലയാളി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളിൽ പുരോഗമനമില്ലെന്നാണ് സൂചന.
ഡൽഹിയിൽ വിദേശകാര്യമന്ത്രാലയം 24 മണിക്കൂർ കൺഡ്രോൾ റൂം തുറന്നിട്ടുണ്ട്. സുഡാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരോട് താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങരുതെന്ന് എംബസി നിർദേശം നൽകിയിട്ടുണ്ട്. തെരുവുകളിൽ കൂട്ട ആക്രമണം നടക്കുന്നതിനാൽ ഒരു വിധത്തിലുള്ള യാത്രാ ക്രമീകരണങ്ങളും സാധ്യമല്ലെന്നാണ് എംബസി വ്യക്തമാക്കുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 കടന്നു. അർധസൈനിക വിഭാഗമായ ആർഎസ്എഫ് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്.
ഈ വാർത്ത കൂടി വായിക്കൂ ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ; 30ലക്ഷത്തിന്റെ വർധന
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ