എംബസിയിലേക്ക് പോകരുത്; അവിടെ ആരുമില്ല, ഇന്ത്യക്കാർക്ക് നിർദേശം, സുഡാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 ആയി
ഇരു സേനാവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ ഇന്ത്യൻ എംബസിയിലേക്ക് ആരും പോകരുതെന്ന് ഇന്ത്യക്കാർക്ക് നിർദേശം. സുഡാൻ തലസ്ഥാനമായ ഖാർതോമിൽ ഇന്ത്യൻ എംബസി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതിനാലാണ് എംബസി നിർദേശം നൽകിയിരിക്കുന്നത്.
ഖാർതോം എയർപോർട്ടിന് സമീപമാണ് എംബസി സ്ഥിതി ചെയ്യുന്നത്. സുഡാൻ സൈന്യവും ആർഎസ്എഫും തമ്മിൽ ഇവിടെ നേർക്കുനേർ പോരാടുകയാണ്. അതിനാൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ആരും തന്നെ എംബസി ഓഫീസിലില്ല. എന്നാൽ എംബസി പ്രവർത്തനം നടക്കുന്നുണ്ടെന്ന് വിദേശകാര്യവക്താവ് അരിന്ദം ബഗ്ചി വ്യക്തമാക്കി.
സുഡാനിൽ എത്ര ഇന്ത്യക്കാരുണ്ടെന്ന് ഏകദേശ ധാരണയുണ്ട്. എന്നാൽ ഇപ്പോൾ സുരക്ഷ മുൻനിർത്തി എണ്ണം പുറത്തുവിടുന്നില്ല. ചില ഇന്ത്യക്കാരുമായി ബന്ധപ്പെട്ടിണ്ട്. ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്-അദ്ദേഹം വ്യക്കമാക്കി.
സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 300 പേർ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.3,200പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഏറ്റുമുട്ടൽ ആരംഭിച്ച ദിവസം നടന്ന വെടിവെപ്പിൽ മലയാളിയായ ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ശേഷമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ഫ്ലാറ്റിൽ നിന്ന് മാറ്റിയത്. ആൽബർട്ടിന്റെ ഭാര്യയും മകളും സുരക്ഷിതയാണെന്ന് എംബസി അറിയിച്ചു. കർണാടകയിൽ നിന്ന് പോയ 40 ആദിവാസികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ സുഡാനിൽ കുടുങ്ങിക്കിടക്കുകയാണ്.
ഈ വാർത്ത കൂടി വായിക്കൂ ഇന്ത്യ സന്ദർശിക്കാൻ പാക് വിദേശകാര്യ മന്ത്രി; എസ് സി ഒ ഉച്ചകോടിക്ക് ബിലാവൽ എത്തും
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ