ഇക്വഡോര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ വിലാവിസെന്‍സിയോ (59) വെടിയേറ്റ് മരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കൊലപാതകം നടന്നത്. ക്വൂട്ടോയിലെ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം മടങ്ങാനായി കാറില്‍ കയറുന്നതിനിടെ അക്രമി നിറയൊഴിക്കുകയായിരുന്നു. ഫെര്‍ണാണ്ടോയുടെ തലയ്ക്കാണ് വെടിയേറ്റത്.
ഇക്വഡോര്‍ നാഷണല്‍ അസംബ്ലി മെമ്പര്‍ ആയ ഫെര്‍ണാണ്ടോ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്നു. ഫെര്‍ണാണ്ടോയുടെ കൊലപാകതം ഞെട്ടലുണ്ടാക്കിയെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഗിയര്‍മോ ലാസ്സോ പറഞ്ഞു. സംഭവത്തിന് പിന്നാലെ തന്നെ സെക്യൂരിറ്റി ക്യാബിനറ്റ് ചേര്‍ന്നെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും അദ്ദേഹം അറിയിച്ചു. കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. മറ്റുള്ളവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ് എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്തായിരുന്നു ആ റിപ്പോര്‍ട്ട്?
പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന എട്ട് സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് ഫെര്‍ണാണ്ടോ. കോയിലേഷന്‍ മൂവ്‌മെന്റിന്റെ ഭാഗമായ ഇദ്ദേഹത്തിന് ഏഴ് ശതമാനം വരെ വോട്ട് ലഭിച്ചേക്കും എന്നായിരുന്നു സൂചന. അല്‍ബേനിയന്‍ മാഫിയയും മെക്‌സിക്കന്‍ മയക്കു മരുന്നു സംഘങ്ങളുമായി രാജ്യത്ത് നടക്കുന്ന ഏറ്റുമുട്ടലിന്റെ ഫലമായാണ് ഫെര്‍ണാണ്ടോ കൊല്ലപ്പെട്ടത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
രാജ്യത്തെ അഴിമതിക്ക് എതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന നേതാവിയിരുന്നു ഇദ്ദേഹം. ഇന്ധന കച്ചവടവുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ ഇദ്ദേഹം ചൊവ്വാഴ്ച അറ്റോര്‍ണി ജനറലിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച കൊലപാതകം നടന്നത്. എന്താണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എന്നത് വ്യക്തമല്ല. 2007ല്‍ അന്നത്തെ പ്രസിഡന്റ് റാഫേല്‍ കൊറിയയെ വിമര്‍ശിച്ചതിന് അദ്ദേഹം എട്ടുമാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ സൈനിക മേധാവിയെ പുറത്താക്കി ഉത്തര കൊറിയ; വധിച്ചെന്ന് സംശയം, യുദ്ധത്തിന് ഒരുങ്ങാന്‍ നിര്‍ദേശം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ