റിയാദ്: വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) സുപ്രീം കൗണ്‍സിലിന്റെ അംഗീകാരം. ടൂറിസം മേഖലയിലുള്‍പ്പെടെ സഹകരണം വര്‍ധിപ്പിക്കുന്നതിനും ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു. ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ പുതിയ നീക്കം ഗള്‍ഫ് രാജ്യങ്ങളുടെ പദവി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിസയുടെ അംഗീകാരം വിവിധ തലങ്ങളില്‍ ജിസിസി രാജ്യങ്ങള്‍ സാക്ഷ്യം വഹിക്കുന്ന വികസനവും പുരോഗതിയുമായി ഒത്തുപോകുന്നുവെന്നും അത് രാജ്യങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധവും ഏകീകരണവും ശക്തിപ്പെടുത്തുന്നതില്‍ ഫലപ്രദമായ സ്വാധീനം ചെലുത്തുമെന്നും അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു.
'കൗണ്‍സില്‍ രാജ്യങ്ങള്‍ക്കിടയില്‍ വിനോദസഞ്ചാരികളുടെയും സന്ദര്‍ശകരുടെയും സഞ്ചാരം സുഗമമാക്കുന്നതിന് ഈ വിസ സഹായിക്കും, അതുവഴി സാമ്പത്തിക വളര്‍ച്ചയുടെ ചാലകമെന്ന നിലയില്‍ ടൂറിസത്തിന്റെ പങ്ക് വര്‍ദ്ധിപ്പിക്കുകയും ഓരോ അംഗരാജ്യത്തും ടൂറിസം മേഖലയില്‍ നിക്ഷേപത്തിന് പുതിയ അവസരങ്ങള്‍ തുറക്കുകയും ചെയ്യും.' അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ