ലോകമെങ്ങും ക്രിസ്മസിനെ വരവേല്‍ക്കാനുളള്ള ഒരുക്കത്തില്‍; ആഘോഷങ്ങളില്ലാത്ത ബെത്‌ലഹേം?

ചരിത്രത്തിലാദ്യമായാണ് ബെത്ലഹേമിലെ മെയ്ഞ്ചര്‍ ചത്വരത്തില്‍ ക്രിസ്മസ് ആഘോഷത്തിന് ദീപങ്ങള്‍കൊണ്ട് അലങ്കരിക്കാതിരിക്കുന്നത്
ബെത്‌ലഹേമിലെ ക്രൈസ്റ്റ് ലൂഥറന്‍ പള്ളിയില്‍ ഒരുക്കിയിരിക്കുന്ന പുല്‍ക്കൂട്/ ചിത്രം: എഎഫ്പി
ബെത്‌ലഹേമിലെ ക്രൈസ്റ്റ് ലൂഥറന്‍ പള്ളിയില്‍ ഒരുക്കിയിരിക്കുന്ന പുല്‍ക്കൂട്/ ചിത്രം: എഎഫ്പി

ബെത്‌ലഹേം: ലോകമെങ്ങും ക്രിസ്മസ് രാവിനെ വരവേല്‍ക്കാനുള്ള ആഘോഷത്തിലാണ്. ക്രിസ്തു ജനിച്ചെന്ന് വിശ്വസിക്കുന്ന ബത്‌ലഹേമില്‍ സാധാരണഗതിയില്‍ ദീപങ്ങളും വര്‍ണങ്ങളും പാട്ടുകളും ഒക്കെയായി ക്രിസ്മസിനെ വരവേല്‍ക്കാന്‍ എല്ലാ വിധ ഒരുക്കങ്ങളും നടക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ ബത്‌ലഹേമില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഒന്നും ഇല്ല. 

ചരിത്രത്തിലാദ്യമായാണ് ബെത്ലഹേമിലെ മെയ്ഞ്ചര്‍ ചത്വരത്തില്‍ ക്രിസ്മസ് ആഘോഷത്തിന് ദീപങ്ങള്‍കൊണ്ട് അലങ്കരിക്കാതിരിക്കുന്നത്. യേശുവിന്റെ ജന്മദേശമെന്നതിനൊപ്പം ബെത്ലഹേമിലെ ക്രിസ്മസ് ആഘോഷങ്ങളുടെ കേന്ദ്രമാണ് മെയ്ഞ്ചര്‍ സ്‌ക്വയര്‍. 

പലസ്തീനിലെ ക്രിസ്ത്യന്‍ സമൂഹം ഇത്തവണ ക്രിസ്മസ് ആഘോഷങ്ങള്‍ എല്ലാം ഒഴിവാക്കി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ മാത്രം നടത്തുമെന്നാണ് റവ. ഐസക് പറഞ്ഞു. ഗാസയിലെ അവസ്ഥയെ ലോകത്തിന് മുന്നില്‍ ചിത്രീകരിക്കുന്നതിനായി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ണിയേശു കിടക്കുന്ന പുല്‍ക്കൂടാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഗാസയിലെ കുഞ്ഞുങ്ങളുടെ അവസ്ഥയാണ് ഇതിലൂടെ ലോകത്തോട് പറയാന്‍ ആഗ്രഹിച്ചതെന്ന് ബെത്ലഹേമിലെ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ക്രിസ്മസ് ചര്‍ച്ച് പാസ്റ്റര്‍ റവ.മുന്തര്‍ ഐസക് പറഞ്ഞു. ദിവസം ടെലിവിഷനില്‍ ഇത്തരം ദൃശ്യങ്ങള്‍ കണ്ടു മനസ് മടുത്തു. അതിനെ യുക്തിസഹമായി ന്യായീകരിക്കുന്നതും കണ്ട് മടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ലോകം വലിയ ആഘോഷങ്ങളോടെ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ഇവിടെ കുട്ടികള്‍ കൊല്ലപ്പെടുന്നു, വീടുകള്‍ നശിപ്പിക്കപ്പെടുന്നു, കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കപ്പെടുന്നു. പലസ്തീനികളുടെ കഷ്ടപ്പാടുകളെക്കുറിച്ചും നാം കടന്നുപോകുന്ന അനീതികളെക്കുറിച്ചും ലോകത്തെ ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ ലോകത്തോട് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഈ ക്രിസ്മസില്‍ ഞങ്ങളുടെ ഒരേയൊരു ആഗ്രഹവും പ്രാര്‍ത്ഥനയും ഈ വംശഹത്യ അവസാനിക്കട്ടെ എന്നാണ്. ബെത്ലഹേമില്‍ 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് 86 ശതമാനത്തിലധികം ക്രിസ്ത്യാനികളായിരുന്നു.  നക്ബ എന്നറിയപ്പെടുന്ന 1948-ലെ യുദ്ധത്തിന് ശേഷം നിരവധി പലസ്തീനികള്‍ പലായനം ചെയ്യപ്പെട്ടതോടെ ഇവിടുത്തെ ക്രൈസ്തവരുടെ ജനസംഖ്യ ഗണ്യമായി കുറഞ്ഞു. 2017 ലെ പലസ്തീന്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, ഗാസ എന്നിവിടങ്ങളിലായി 47,000 ക്രിസ്ത്യാനികള്‍ പലസ്തീനില്‍ താമസിക്കുന്നു. ഇതില്‍  1000 ക്രൈസ്തവര്‍ ഗാസയില്‍ താമസിക്കുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com