അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ഇരച്ചു കയറി ഇസ്രയേല്‍ സൈന്യം; വെസ്റ്റ് ബാങ്കില്‍ വീണ്ടും ആക്രമണം, 5 മരണം (വീഡിയോ)

വെസ്റ്റ് ബാങ്കില്‍ ഇസ്രയേലിന്റെ വന്‍ സൈനിക നീക്കം. ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

വെസ്റ്റ് ബാങ്കില്‍ ഇസ്രയേലിന്റെ വന്‍ സൈനിക നീക്കം. ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. രണ്ടായിരം സൈനികരെയാണ് ഇസ്രയേല്‍ ജനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വിന്യസിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് വെസ്റ്റ് ബാങ്കില്‍ ഇത്ര വലിയ സൈനിക വിന്യാസം ഇസ്രയേല്‍ നടത്തുന്നത്. 

തിങ്കളാഴ്ച പുലര്‍ച്ചെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ സൈന്യം പ്രവേശിച്ചു. മേഖലയില്‍ വൈദ്യുതി സംവിധാനം വിച്ഛേദിക്കപ്പെട്ടു. ജനിന്‍ അഭയാര്‍ത്ഥി ക്യാമ്പ് സ്ഥിതി ചെയ്യുന്ന തെരുവില്‍ നിന്ന് വന്‍തോതിലുള്ള പുക ഉയരുന്നതിന്റെയും മിലിട്ടറി ബുള്‍ഡോസര്‍ തെരുവിലൂടെ പോകുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

ഭീകരവാദികളെ തുരത്തനാണ് നടപടിയെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണം ആരംഭിച്ചത്. കൃത്യമായ ലക്ഷ്യം വെച്ചാണ് സൈനിക നീക്കമെന്നും 2,000 സൈനികരാണ് ഓപ്പറേഷനില്‍ ഭാഗമാകുന്നതെന്നും ഗ്രൗണ്ട് ഫോഴ്‌സിന് വഴിയൊരുക്കാനാണ് ആദ്യം ഡ്രോണ്‍ ആക്രണം നടത്തിയതെന്നും ഇസ്രയേല്‍ സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ റിച്ചാര്‍ഡ് ഹെച്ചറ്റ് പറഞ്ഞു. ഏഴ് ഭീകരരെ വധിച്ചതായും റിച്ചാര്‍ഡ് അവകാശപ്പെട്ടു. 

കഴിഞ്ഞ രണ്ടാഴ്ചയായി വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ വ്യോമാക്രണം നടത്തിവരുന്നുണ്ട്. സേനയ്ക്ക് വഴിയൊരുക്കാനായി നീങ്ങുന്ന ആര്‍മി ബുള്‍ഡോസര്‍ തെരുവില്‍ നാശനഷ്ടം വരുത്തി മുന്നോട്ടുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ഇസ്രയേല്‍ സൈന്യം ക്യാമ്പിലേക്കുള്ള റോഡുകള്‍ അടച്ചതായും കെട്ടിടങ്ങളും വീടുകളും സ്‌നൈപ്പര്‍മാര്‍ കയ്യേറിയതായും പലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ വ്യക്തമാക്കി. അഞ്ചുപേര്‍ കൊല്ലപ്പെട്ടതായും 13പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ റമല്ലയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 22കാരന്‍ കൊല്ലപ്പെട്ടതായും പലസ്തീന്‍ ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

'പലസ്തീന്‍ ജനത മുട്ടുമടക്കുകയും കീഴടങ്ങുകയുമില്ല. വെള്ളക്കൊടി ഉയര്‍ത്തില്ല, ഈ ക്രൂരമായ ആക്രമണത്തിന് മുന്നില്‍ ഞങ്ങളുടെ മണ്ണില്‍ ഉറച്ചുനില്‍ക്കും'-  പലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 

അതേസമയം, ഇസ്രയേല്‍ സേനയുടെ കടന്നുകയറ്റത്തെ പിന്തുണച്ച് ഇസ്രയേലിലെ തീവ്ര വലതുപക്ഷ നേതാക്കള്‍ രംഗത്തെത്തി. ജെനിനിലേക്കുള്ള ഇസ്രയേല്‍ സേനയുടെ മുന്നേറ്റത്തില്‍ അഭിമാനമുണ്ടെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇതമാര്‍ ബെന്‍ ഗിവര്‍ പറഞ്ഞു. ഈവര്‍ഷം മാത്രം വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 133 ആണ്. 

2002മുതല്‍ ജനിന്‍ ക്യാമ്പ് ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിവരുന്നത്. 2002ല്‍ ഇസ്രയേലില്‍ നടന്ന ചാവേര്‍ ആക്രണത്തില്‍ 30പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, ജനിനില്‍ ഇസ്രയേല്‍ വന്‍ ആക്രമണം നടത്തിയിരുന്നു. എട്ട് ദിവസമാണ് അന്നത്തെ ആക്രണം നീണ്ടുനിന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com