അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനി ടൈറ്റനിലെ ഓക്‌സിജന്‍ സപ്ലെ തീര്‍ന്നതായി റിപ്പോര്‍ട്ട്. 96 മണിക്കൂര്‍ ആണ് ടൈറ്റനിലെ ഓക്‌സിജന്‍ സപ്ലെ സമയം. യുകെ സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.8 ഓടെ ഓക്‌സിജന്‍ തീര്‍ന്നിട്ടുണ്ടാകുമെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, അഞ്ച് യാത്രികരുമായി കാണാതായ അന്തര്‍വാഹിനിക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. നാലു ദിവസം മുന്‍പാണ് ന്യൂഫൗണ്ട് ലാന്‍ഡ് തീരത്തിന് സമീപത്തുവെച്ച് ടൈറ്റനുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടത്. ബ്രിട്ടീഷ് വ്യവസായി ഹമീഷ് ഹാര്‍ഡിങ്, പാകിസ്ഥാനില്‍ നിന്നുള്ള വ്യവസായി ഷഹസാദ് ദാവൂദ്, മകന്‍ സുലേമാന്‍, ഓഷ്യന്‍ഗേറ്റിന്റെ സിഇഒ സ്റ്റോക്‌റ്റോണ്‍ റഷ്, ഫ്രഞ്ച് പൈലറ്റ് നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റനിലുള്ളത്.
നാലുകിലോമീറ്റര്‍ ചുറ്റളവില്‍ ആഴത്തിലാണ് തെരച്ചില്‍ നടക്കുന്നത്. കടലിന്റെ അടിയില്‍ നിന്ന് നിരന്തരം കേട്ട മുഴക്കം സഞ്ചാരികളെ രക്ഷിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. എന്നാല്‍ സമുദ്രത്തില്‍ മുഴക്കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതിനിടെ, ടൈറ്റന്‍ സമുദ്രപേടകം കണ്ടെത്തിയാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പേടകം ജലോപരിതലത്തിലേക്ക് ഉയര്‍ത്തുന്നതിനായി പൈലറ്റ് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടാവുമെന്നും അങ്ങനെ ഉയര്‍ന്നു വന്നാല്‍ത്തന്നെ ആശയവിനിമയ സംവിധാനം നഷ്ടമായ ചെറുപേടകം കണ്ടെത്തുക ശ്രമകരമാണെന്നും ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ മറൈന്‍ എന്‍ജിനീയറിങ് പ്രഫസര്‍ അലിസ്റ്റെയര്‍ ഗ്രേഗ് അഭിപ്രായപ്പെട്ടു.
പേടകം പുറത്തുനിന്ന് ബോള്‍ട്ടുപയോഗിച്ച് അടച്ച നിലയിലാണ്. പുറത്തുനിന്നു തുറക്കാതെ യാത്രികര്‍ക്ക് ഇറങ്ങാനാവില്ല. സമുദ്രത്തിന്റെ അടിത്തട്ടില്‍ കുടുങ്ങിയ നിലയിലാണെങ്കില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാകും. അടിത്തട്ടിലെ കൂടിയ മര്‍ദവും തണുപ്പും പ്രതിസന്ധിയാകും. 2 മൈലോളം ആഴത്തിലായതിനാല്‍ കനത്ത ഇരുട്ടും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ