ബോസ്റ്റണ്‍: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാൻ പോയവരുടെ യാത്രയ്ക്കിടെ തകര്‍ന്ന ടൈറ്റന്‍ സമുദ്ര പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്‌ക്കെത്തിച്ചു. ഇതിൽ മരിച്ചവരുടെ ശരീരാവശിഷ്ടങ്ങളും ഉണ്ടാകാമെന്നാണ് സംശയം. വിശദമായ പരിശോധനയിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.
അപകടത്തിന് പിന്നാലെ അറ്റ്‍ലാൻറിക് സമുദ്രത്തിൽ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് തീരത്ത് എത്തിച്ചത്. സമുദ്ര പേടകത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചുവെന്ന് കണക്കാക്കാമെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു. ടൈറ്റാനിക്കിന് സമീപം പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ജൂൺ 18 നായിരുന്നു അപകടം. അപകടത്തിൽ യുഎസ്, കാനഡ, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന് സമര്‍പ്പിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കി.
1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിലേക്കുപോയതാണ് ടൈറ്റൻ അന്തർവാഹിനി. ബ്രിട്ടീഷ് വ്യവയായി ഹമീഷ് ഹാർഡിങ്, പാകിസ്ഥാനിൽ നിന്നുള്ള വ്യവസായി ഷഹസാദ് ദാവൂദ്, മകൻ സുലേമാൻ ദാവൂദ്, ഓഷ്യൻഗേറ്റിന്റെ സിഇഒ സ്‌റ്റോക്‌റ്റോൺ റഷ്, ഫ്രഞ്ച് പൈലറ്റ് പോൾ ഹെൻറി നാർജിയോലെറ്റ് എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്.
യുഎസ് കോസ്റ്റ് ഗാർഡ് ആണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കടലിനടിയിലുണ്ടായ ശക്തമായ മർദത്തിൽ പേടകം ഉൾവലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതർ. ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന മറൈൻ കമ്പനിയാണ് കടലിൻ്റെ അടിത്തട്ടിൽ തകർന്നുകിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്ര സംഘടിപ്പിച്ചത്. ലോകത്തിൽ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമാണ് ടൈറ്റൻ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ