ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ വിശ്വസ്തന്‍ ലി ഖ്വിയാങിനെ ചൈനയുടെ പുതിയ പ്രധാനമന്ത്രി ആയി നിയമിച്ചു. നിലവിലെ പ്രീമിയര്‍ ലി കെഖ്വിയാങ് സ്ഥാനമൊഴിയുന്നതിനാലാണ് പുതിയ പ്രീമിയറിനെ തെരഞ്ഞെടുത്തത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഷാങ്ഹായ് ഘടകം മേധാവിയായിരുന്നു ലി ഖ്വിയാങ്.
കോവിഡ് വര്‍ധനവിന് പിന്നാലെ, രണ്ടുമാസം നീണ്ടുനിന്ന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ഷാങ്ഹായിയില്‍ 63കാരനായ ലീയ്ക്ക് എതിരെ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും തലപ്പത്ത് ഷി മൂന്നാമതും സ്ഥാനമുറപ്പിച്ച കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ ലിയെ പുതിയ പ്രധാനമന്ത്രി ആക്കാന്‍ തീരുമാനമായിരുന്നു.
2,900ന് മുകളില്‍ ഡെലിഗേറ്റുകള്‍ പങ്കെടുത്ത നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പിന് പിന്നാലെ ഷി ജിന്‍പിങ് ലിയെ പുതിയ പ്രീമിയര്‍ ആയി പ്രഖ്യാപിച്ചു. ശേഷം, ലി സത്യപ്രതിജ്ഞ ചെയ്തു. വോട്ടെടുപ്പിന് തൊട്ടു മുന്‍പ് മാധ്യമങ്ങളെ പുറത്താക്കിയായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. 2,936 വോട്ടുകള്‍ ലിയ്ക്ക് ലഭിച്ചു എന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. മൂന്നുപേരാണ് ലിയ്ക്ക് എതിരെ വോട്ട് ചെയ്തത് എന്നാണ് വിവരം. മുന്‍ പ്രോസിക്യൂട്ടര്‍ ഴാങ് ജുനിനെ സുപ്രീംകോടതി പ്രസിഡന്റ് ആയും നിയമിച്ചു.
ചൈനീസ് കേന്ദ്രസര്‍ക്കാരില്‍ ഇതുവരെയും പ്രവര്‍ത്തിക്കാത്ത നേതാവാണ് ലി. ഇറിഗേഷന്‍ പമ്പ് സ്റ്റേഷന്‍ ജീവനക്കാരനായി തുടങ്ങിയ ലി, പ്രാദേശിക സര്‍ക്കാരുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012ല്‍ ഷെയ്ജിങ് പ്രവിശ്യയുടെ മേധാവിയായി. ഷി ജിന്‍പിങ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയപ്പോള്‍ ലി അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി. 2017ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഷാങ്ഹായ് സെക്രട്ടറിയാകുന്നത്.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ