ഗാസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് ഇസ്‌ലാമിക രാഷ്ട്ര സഹകരണ സംഘടന (ഒഐസി). ഗാസയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈനികനീക്കം സൃഷ്ടിക്കുന്ന ദുരിതം സൗദി അറേബ്യയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും. ബുധനാഴ്ച ജിദ്ദയില്‍ നടക്കുന്ന യോഗത്തിലേക്കു വിവിധ ഇസ്‌ലാമിക രാജ്യങ്ങളെ സൗദി അറേബ്യ ക്ഷണിച്ചു.
സൗദിയുടെ ക്ഷണപ്രകാരം ഒഐസിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മന്ത്രിതലത്തില്‍ അസാധാരണ യോഗം ചേരുകയാണെന്ന് സംഘടന വെബ്സൈറ്റില്‍ അറിയിച്ചു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും സാധാരണക്കാരുടെ ജീവിതവും ഭീഷണി നേരിടുന്ന സാഹചര്യം ചര്‍ച്ച ചെയ്യുമെന്നും സംഘടന അറിയിച്ചു. യുഎന്‍ കഴിഞ്ഞാല്‍ നാല് ഭൂഖണ്ഡങ്ങളില്‍നിന്ന് 57 അംഗരാജ്യങ്ങളുള്ള ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയാണ് ഒഐസി.
ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളില്‍നിന്നു സൗദി അറേബ്യ പിന്മാറിയതിന് പിന്നാലെയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇറാന്‍ പ്രസിഡന്റുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്രയേല്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു.
അതേസമയം, വടക്കന്‍ ഗാസയില്‍ നിന്ന് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന ഇസ്രയേല്‍ അന്ത്യശാസനത്തിനെ തുടര്‍ന്ന് ജനങ്ങളുടെ പലായനം തുടരുന്നു. തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുന്നവര്‍ക്ക് സൗകര്യം ഒരുക്കാനായി ഹമാസും ഇസ്രയേലും തമ്മില്‍ ധാരണയിലെത്തിയെന്ന് പലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസ നിവാസികളെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കാതിരിക്കാനാണ് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഗാസയിലെ ജനങ്ങള്‍ തങ്ങളുടെ ശത്രുക്കള്‍ അല്ലെന്നും അവരെ ലക്ഷ്യം വയ്ക്കുന്നില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് ജോനാതന്‍ കോണ്‍റികസ് പറഞ്ഞു.
രണ്ട് വഴികളില്‍ക്കൂടിയാണ് ജനങ്ങള്‍ക്ക് പോകാന്‍ ഇസ്രയേല്‍ സൈന്യം അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ നാലു മണിവരെ മാത്രമേ യാത്ര അനുവദിച്ചിള്ളു. 'നിങ്ങളുടേയും കുടുംബത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി, സെക്യൂരിറ്റി ഫെന്‍സുകള്‍ക്ക് സമീപം വരരുത്. ആരെങ്കിലും സെക്യൂരിറ്റി ഫെന്‍സുകള്‍ക്ക് സമീപമെത്തിയാല്‍ വധിക്കപ്പെടും'.- ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം, തെക്കന്‍ ഗാസയിലേക്കുള്ള ജനങ്ങളുടെ ദുരിതയാത്ര തുടരുകയാണ്. കാല്‍നടയായും ട്രക്കുകളിലും കഴുതപ്പുറത്തും ഒക്കെയായി ലക്ഷങ്ങളാണ് തെക്കന്‍ ഗാസയിലേക്ക് നീങ്ങുന്നത്. അഭയാര്‍ത്ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്ന യുഎന്‍ സ്‌കൂള്‍ ദെയര്‍ അല്‍ ബലായിലേക്ക് പതിയനായിരങ്ങളാണ് എത്തിയിരിക്കുന്നത്. 2,200പേര്‍ ഇതിനോടകം കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതില്‍ 724പേര്‍ കുട്ടികളാണ്. 458 സ്ത്രീകളും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
ഇസ്രയേലിന്റെ അന്ത്യശാസനം അത്യന്തം അപകടകരമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. അസാധ്യമായ കാര്യമാണത്. യുദ്ധങ്ങള്‍ക്കുപോലും ചില നിയമങ്ങളെക്കെയുണ്ടെന്ന് ഗുട്ടറസ് അഭിപ്രായപ്പെട്ടു.
ഇരുപത്തിനാലു മണിക്കൂറിനകം വടക്കന്‍ ഗാസയിലെ ജനങ്ങള്‍ തെക്കന്‍ ഭാഗത്തേക്കു മാറണമെന്നാണ് ഇന്നലെ ഇസ്രയേല്‍ ആവശ്യപ്പെട്ടത്. ഇസ്രയേലി സൈന്യം ഇക്കാര്യം ഗാസയിലെ ഐക്യരാഷ്ട്ര പ്രതിനിധികളെ അറിയിക്കുകയായിരുന്നു. സ്‌കൂളുകള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും യുഎന്‍ ഉദ്യോഗസ്ഥര്‍ക്കും ഇതു ബാധകമാണെന്നായിരുന്നു ഇസ്രയേലിന്റെ അന്ത്യശാസനം.
പതിനൊന്നു ലക്ഷം ജനങ്ങളെ ഭക്ഷണവും വെള്ളവും താമസ സൗകര്യവുമൊന്നുമില്ലാതെ ഒഴിപ്പിക്കുകയെന്നത് അപടകരമായ കാര്യമാണെന്ന് ഗുട്ടറസ് പറഞ്ഞു. അത് അസാധ്യമാണ്. തെക്കന്‍ ഗാസയിലെ ആശുപത്രികള്‍ ഇതിനകം തന്നെ നിറഞ്ഞ അവസ്ഥയിലാണ്. ഇവിടേക്ക് വടക്കന്‍ ഭാഗത്തുനിന്നുള്ളവരെ എങ്ങനെ പ്രവേശിപ്പിക്കും? ആരോഗ്യ സംവിധാനം തകര്‍ച്ചയുടെ വക്കിലാണെന്നും യുഎന്‍ മേധാവി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസങ്ങളില്‍ ഗാസയിലെ ആരോഗ്യകേന്ദ്രങ്ങളില്‍ 34 തവണയാണ് ആക്രമണമുണ്ടായത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഗാസയിലെ സ്ഥിതി അത്യന്തം അപകടകരമാണ് ഗുട്ടറസ് പറഞ്ഞു.
യുദ്ധങ്ങള്‍ക്കു പോലും ചില നിയമങ്ങളുണ്ട്. ഗാസയില്‍ അടിയന്തരമായി മാനുഷിക സഹായമെത്തിക്കണം. ഭക്ഷണവും വെള്ളവും ഇന്ധനവും എത്തിക്കണം. രാജ്യാന്തര നിയമങ്ങളും മനുഷ്യാവകാശവും ഉയര്‍ത്തിപ്പിടിക്കാന്‍ നടപടി വേണമെന്ന് യുഎന്‍ മേധാവി ആവശ്യപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഇസ്രയേല്‍ വ്യോമാക്രമണം; 9 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ