ആശുപത്രി ആക്രമണത്തിന് പിന്നില്‍ 'ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ്' എന്ന് ഇസ്രയേല്‍; ഹമാസിനെക്കാള്‍ ഭീകരര്‍

ഗാസയിലെ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത് തങ്ങളല്ലെന്നും, ഹമാസിന്റെ സഖ്യകക്ഷിയായ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് ആണെന്നുമാണ് ഇസ്രയേല്‍ പറയുന്നത്
ചിത്രം: എപി
ചിത്രം: എപി


ഗാസയിലെ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത് തങ്ങളല്ലെന്നും, ഹമാസിന്റെ സഖ്യകക്ഷിയായ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് ആണെന്നുമാണ് ഇസ്രയേല്‍ പറയുന്നത്. ഇസ്രേല്‍ ലക്ഷ്യമാക്കി ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യം തെറ്റി ആശുപത്രിക്ക് മുകളില്‍ പതിക്കുകയായിരുന്നു എന്നാണ് ഇസ്രയേലിന്റെ ആരോപണം. 

ഹമാസിന് പുറമേ, ഗാസയില്‍ ഇസ്രയേല്‍ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന സംഘടനയാണ് ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ്. ഗാസ മുനമ്പില്‍ നിന്ന് പുതുതായി ഉയര്‍ന്നുകേള്‍ക്കുന്ന ഈ ഗ്രൂപ്പ് ആരാണ്? 

യുഎസിന്റെ ഭീകര സംഘടന പട്ടികയിലുള്ള സംഘടനയാണ് പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് (പിഐജെ). ഈജിപ്ഷ്യന്‍ മുസ്ലിം ബ്രദര്‍ ഹുഡില്‍ നിന്നാണ് സംഘടനയുടെ തുടക്കം. മുസ്ലിം ബ്രദര്‍ ഹുഡ് അംഗങ്ങളായിരുന്ന ഫാതി ഷാഖി, അബ്ദ് അല്‍ അസിസ് അവ്ദ എന്നിവരാണ് സംഘടനയുടെ സ്ഥാപകര്‍. പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുസ്ലിം ബ്രദര്‍ ഹുഡ് കൂടെനില്‍ക്കുന്നില്ല എന്നാരോപിച്ചായിരുന്നു ഇവര്‍ പുതിയ സംഘടനയുണ്ടാക്കിയത്. 1981ല്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ കൊലപാതകത്തിന് പിന്നാലെ, തീവ്ര സ്വഭാവമുള്ള സംഘടനകളെ പുറത്താക്കുന്നതിന്റെ ഭാഗമായി ഈജിപ്ത് പിഐജിയെനിന്ന് പുറത്താക്കി. 

ഗാസയില്‍ സാമൂഹ്യ സേവനങ്ങള്‍ നടത്തി ഹമാസ് വേരുറപ്പിച്ചതുപോലുള്ള പ്രവര്‍ത്തനമല്ല ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ ശൈലി. ഇസ്രയേലിനെ നിരന്തരം ആക്രമിക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. 

1987ല്‍ ഒരു ഇസ്രയേല്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിക്കൊണ്ടാണ് ഗ്രൂപ്പിന്റെ രംഗപ്രവേശം. ഇതേവര്‍ഷം തന്നെ പലസ്തീനില്‍ നിന്ന് പുറത്താക്കപ്പെട്ട ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ്, ലെബനന്‍ ഭീകര സംഘടന ഹിസ്ബുള്ളയുമായി കൈകോര്‍ത്തു. ഇറാന്‍ ഇവര്‍ക്ക് സായുധ പരിശീലനം നല്‍കി.

ഹമാസിനെപ്പോലെ രാഷ്ട്രീയ ഓഫീസുകളൊന്നും ഇല്ലാത്ത ഇവര്‍, സാമൂഹ്യ സേവനങ്ങളോ ഇസ്രയേലുമായി ചര്‍ച്ചകളോ നടത്താറില്ല. ആദ്യ കാലത്തെ പ്രത്യേകമായുള്ള ആക്രമണങ്ങള്‍ക്ക് ശേഷം, പിന്നീട് ഹമാസുമായി ചേര്‍ന്ന് ഇവര്‍ ഇസ്രയേലിന് എതിരെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇസ്രയേലിനെ നിരന്തരം ആക്രമിക്കുന്നതിന് എതിരെ ഹമാസ് ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഇസ്രയേലുമായുള്ള ഏറ്റുമുട്ടലില്‍ നിന്ന് ഹമാസ് പിന്‍വലിഞ്ഞ സാഹചര്യങ്ങളില്‍, സ്ഥിരമായി ആക്രമണം നടത്തിയിരുന്നത് പിഐജെ ആയിരുന്നു. 2003ല്‍ ഇവര്‍ ഒരു റസ്റ്ററന്റില്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 22 ഇസ്രയേലുകാര്‍ കൊല്ലപ്പെടുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com