റിയാദ്: സൗദിയിലെ സ്വകാര്യമേഖലയില്‍ ദന്തല്‍ ജോലികള്‍ 35 ശതമാനം സ്വദേശിവത്കരിക്കാനുള്ള തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് (എംഎച്ച്ആര്‍എസ്ഡി) തീരുമാനം നടപ്പാക്കുന്നത്.
രാജ്യത്തെ പൗരന്‍മാര്‍ക്ക് മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് മന്ത്രാലയങ്ങള്‍ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 13 നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. തൊഴില്‍ വിപണിയുടെ ആവശ്യകതകള്‍ക്കും ദന്തല്‍ മേഖലയുടെ സ്‌പെഷ്യലൈസേഷനും അനുസൃതമായി പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദന്തല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യം വേണ്ട നടപടികള്‍ ക്രമീകരിക്കുന്നതിനും ആവശ്യമായ സ്വദേശിവത്കരണ ശതമാനം കൈവരിക്കുന്നതിനും ആറ് മാസത്തെ കാലാവധി മാനവ വിഭവശേഷി മന്ത്രാലയം അനുവദിക്കുകയും ചെയ്തിരുന്നു.
ദന്തല്‍ ജോലികളില്‍ മൂന്നോ അതിലധികമോ ജോലിക്കാരുള്ള സ്വകാര്യമേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളും തീരുമാനത്തിലുള്‍പ്പെടും. സ്വദേശിവത്കരണ ശതമാനത്തില്‍ സൗദി ദന്തഡോക്ടറെ കണക്കാക്കണമെങ്കില്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതിമാസ വേതനം 7,000 റിയാലില്‍ കുറയാത്തതായിരിക്കുകയും വേണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ