ഇന്ത്യ-പാക് പോരിലെ 24 ഓവര്‍ പിന്നിടുമ്പോഴാണ് പാകിസ്ഥാന് ആദ്യമായി കളിയില്‍ സ്‌ട്രൈക്ക് ചെയ്യാനായത്. ആദ്യമായി ഒരുമിച്ച് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയ രാഹുല്‍-രോഹിത് സഖ്യം തുടക്കം മോശമാക്കിയില്ല. 136 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്താണ് ഇരുവരും പിരിഞ്ഞത്. 57 റണ്‍സ് എടുത്ത് നിന്ന രാഹുലിനെ വഹാബ് ബാബര്‍ അസമിന്റെ കൈകളില്‍ എത്തിച്ചെങ്കിലും അതുവരെ കളിയില്‍ എല്ലാ അര്‍ഥത്തിലും ആധിപത്യം പുലര്‍ത്തിയത് ഇന്ത്യയായിരുന്നു.
ബൗളിങ്ങിലും, ഫീല്‍ഡിങ്ങിലും പാകിസ്ഥാന്‍ നിര പൂര്‍ണ പരാജയമായതോടെ പാക് താരങ്ങള്‍ ഒത്തുകളിക്കുകയാണോ എന്ന് വരെ ആരാധകര്‍ ഒരു ഘട്ടത്തില്‍ ചോദ്യമുയര്‍ത്തി. ഫീല്‍ഡില്‍ അത്ഭുതകരമാം വിധം ഇവര്‍ വരുത്തിയ പിഴവുകളാണ് ആരാധകരില്‍ ഇത്തരമൊരു സംശയം പോലും നിറച്ചത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് ഇന്‍ഡോറില്‍ പ്രത്യേക ഫീല്‍ഡിങ് ഡ്രില്‍ നടത്തിയതിന് ശേഷവുമാണ് പാക് നിരയില്‍ നിന്ന് മോശം ഫീല്‍ഡിങ് വരുന്നത്.
ആദ്യമായി ഒരുമിച്ച് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതിലെ പ്രശ്‌നങ്ങള്‍ രോഹിത്തിന്റേയും രാഹുലിന്റേയും വിക്കറ്റിനിടയിലെ ഓട്ടത്തില്‍ വ്യക്തമായിരുന്നു. ഒന്‍പതാം ഓവറിലെ ആദ്യ പന്തില്‍ രാഹുല്‍ മിഡ് വിക്കറ്റിലേക്ക് അടിച്ച് സിംഗിള്‍ എടുത്തു. ഡബിളിനായുള്ള ഓട്ടത്തില്‍ രോഹിത് ക്രീസിന്റെ പകുതിയോളം പിന്നിട്ടിരുന്നു. ഈ സമയം ഫീല്‍ഡറായിരുന്ന സമന്‍ തിടുക്കത്തില്‍ പന്ത് ബൗളേഴ്‌സ് എന്‍ഡിലേക്ക് എറിഞ്ഞു. വിക്കറ്റ് കീപ്പറുടെ കൈകളിലേക്കാണ് എറിഞ്ഞിരുന്നത് എങ്കില്‍ പാകിസ്ഥാന് അതിലൂടെ ആദ്യ വിക്കറ്റ് ലഭിച്ചേനെ.
പത്താം ഓവറിലെ അവസാന പന്തില്‍ മറ്റൊരു റണ്‍ഔട്ട് സാധ്യത കൂടി ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുറന്നു. പോയിന്റിലേക്ക് അടിച്ച രാാഹുല്‍ റണ്ണിനായി ക്ഷണിച്ചു. രോഹിത് ഓടിയെങ്കിലും ഡയറക്ട് ഹിറ്റായിരുന്നു എങ്കില്‍ വിക്കറ്റ് വീഴുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഷദാബ്ദിന്റെ ത്രോ വിക്കറ്റ് കീപ്പറിന് പോലും പിടിയിലാക്കാന്‍ കഴിയാതെ അകന്നു പോയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ