കോണ്‍ഗ്രസ് ബന്ധത്തില്‍ സമ്മര്‍ദ്ദ നീക്കവുമായി സീതാറാം യെച്ചൂരി ; ബുദ്ധദേബ് ഭട്ടാചാര്യയെ സിസിയില്‍ പങ്കെടുപ്പിക്കാന്‍ നീക്കം

കോണ്‍ഗ്രസുമായിള്ള സഖ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്
കോണ്‍ഗ്രസ് ബന്ധത്തില്‍ സമ്മര്‍ദ്ദ നീക്കവുമായി സീതാറാം യെച്ചൂരി ; ബുദ്ധദേബ് ഭട്ടാചാര്യയെ സിസിയില്‍ പങ്കെടുപ്പിക്കാന്‍ നീക്കം

കൊല്‍ക്കൊത്ത : സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് കൊല്‍ക്കത്തയില്‍ തുടക്കമായി. കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി സീതാറാം യെച്ചൂരി-പ്രകാശ് കാരാട്ട് പക്ഷങ്ങള്‍ തമ്മിലുള്ള ഭിന്നത കടുത്ത പശ്ചാത്തലത്തിലാണ് യോഗം. കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്നും, പാര്‍ട്ടി നയത്തില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്നുമുള്ള കടുത്ത നിലപാടിലാണ് കാരാട്ട് പക്ഷം. ഇതിനിടെ സമ്മര്‍ദ്ദ തന്ത്രവുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ പങ്കെടുപ്പിക്കാനാണ് യെച്ചൂരിയുടെ നീക്കം. 

ശാരീരിക അവശതകളെ തുടര്‍ന്ന് വിശ്രമിക്കുന്ന ബുദ്ധദേബ് ഭട്ടാചാര്യയുമായി കഴിഞ്ഞദിവസം യെച്ചൂരി ടെലഫോണില്‍ ചര്‍ച്ച നടത്തി. യോഗത്തിലെത്തണമെന്നും, ബംഗാളിലെ സാഹചര്യം വിശദീകരിക്കണമെന്നുമാണ് യെച്ചൂരി ആവശ്യപ്പെട്ടത്. ഒരു കാരണവശാലും യാത്ര ചെയ്യരുതെന്നാണ് ബുദ്ധദേബിനോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ യോഗത്തിലെത്താന്‍ ശ്രമിക്കുമെന്ന് ബുദ്ധദേബ് യെച്ചൂരിയെ അറിയിച്ചു. ബിജെപിയാണ് പ്രധാനശത്രുവെന്നും, അവരെ നേരിടാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളുമായി ധാരണ വേണമെന്നുമാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെടുന്നത്. യെച്ചൂരിയുടെ വാദത്തെ അനുകൂലിക്കുകയാണ് പശ്ചിമബംഗാള്‍ ഘടകം.

അതേസമയം കോണ്‍ഗ്രസുമായിള്ള സഖ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. ബിജെപിയെ പുറത്താക്കാനെന്ന പേരില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണയോ സഹകരണമോ ഉണ്ടാക്കിയാല്‍ അത് പാര്‍ട്ടിയുടെ അടിസ്ഥാനമൂല്യങ്ങള്‍ തകര്‍ക്കുന്നതാകും. 25 വര്‍ഷത്തെ തെറ്റുതിരുത്തല്‍ നടപടി പാഴാക്കരുതെന്നും കാരാട്ട് പക്ഷം വ്യക്തമാക്കുന്നു. കേരള ഘടകവും കാരാട്ടിനൊപ്പമാണ്.

തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യെച്ചൂരിയും കാരാട്ടും അവതരിപ്പിച്ച രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകണമെന്ന് യെച്ചൂരി വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ രണ്ട് രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോയ കീഴ് വഴക്കം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് കാരാട്ട് പക്ഷം പറയുന്നത്. രണ്ട് രേഖകളും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകണമെന്ന ആവശ്യം ഉയര്‍ന്നാല്‍ കാരാട്ട് പക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടും. ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ വ്യക്തമാക്കിയിരുന്നു. അനാരോഗ്യം കാരണം വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com