യോഗിയുടെ തട്ടകവും കൈവിട്ടു ; ഉപതെരഞ്ഞെടുപ്പില്‍ യുപിയിലും ബീഹാറിലും ബിജെപി പിന്നില്‍

ഗോരഖ്പൂരിലും ഫുല്‍പൂരിലും ബിജെപിയെ പിന്നിലാക്കി സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുകയാണ്
യോഗിയുടെ തട്ടകവും കൈവിട്ടു ; ഉപതെരഞ്ഞെടുപ്പില്‍ യുപിയിലും ബീഹാറിലും ബിജെപി പിന്നില്‍

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തിലും ബിജെപിയെ പിന്നിലാക്കി സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുകയാണ്. ഫുല്‍പൂരില്‍ എസ്പി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ ബിജെപിയുടെ കൗശലേന്ദ്രസിംഗ് പട്ടേലിനേക്കാള്‍ 20,000 ലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. 

യുപി മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗോരഖ്പൂരിലും ബിജെപി വളരെ പിന്നിലാണ്. എസ്പിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് ബിജെപിയുടെ ഉപേന്ദ്രദത്ത് ശുക്ലയേക്കാള്‍ 13,000 ലേറെ വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യറൗണ്ടുകളിലെ ബിജെപി മുന്നേറ്റം തകര്‍ത്താണ് ഗോരഖ്പൂരില്‍ എസ് പി സ്ഥാനാര്‍ത്ഥി ലീഡ് നേടിയത്. 

ഗോരഖ്പൂരിലെ എംപിയായിരുന്ന യോഗി ആദിത്യനാഥും ഫുല്‍പൂരിലെ എംപിയായിരുന്ന കേശവ് പ്രസാദ് മൗര്യയും സംസ്ഥാന നിയമസഭയിലേക്ക് വിജയിച്ചതിനെ തുടര്‍ന്നാണ് എംപി സ്ഥാനം രാജിവെച്ചത്. ഗോരഖ് പൂരില്‍ ബിജെപി പിന്നിലായതോടെ മാധ്യമങ്ങള്‍ക്ക് വിലക്ക് ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയിരുന്നു. വോട്ടെണ്ണല്‍ പുരോഗതി മാധ്യമങ്ങളെ അറിയിക്കാനും കളക്ടര്‍ വിസമ്മതിച്ചു. 

ബീഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തിലും ആര്‍ജെഡിയാണ് മുന്നില്‍. അരാറിയയില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി സര്‍ഫറാസ് ആലം ലീഡ് ചെയ്യുകയാണ്. ബിജെപിയുടെ  പ്രദീപ് കുമാര്‍ സിഗിനെയാണ് ആലം പിന്തള്ളിയത്. ജഹാനാബാദില്‍ ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണ മോഹന്‍ യാദവും മുന്നേറ്റം തുടരുകയാണ്. ഭാബുവയില്‍ മാത്രമാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി റിങ്കി റാണി പാണ്ഡെ ലീഡ് ചെയ്യുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com