കൊൽക്കത്ത: ഐഎസ്എൽ പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ചെന്നൈയിൻ എഫ്സിയുടെ കഷ്ടകാലം തുടരുന്നു. തുടർച്ചയായ അഞ്ചാം മത്സരത്തിലും തോൽവി നേരിട്ട അവർ നിരാശയോടെ വീണ്ടും മൈതാനം വിട്ടു. കൊൽക്കത്തയിൽ നടന്ന പോരാട്ടത്തിൽ എടികെയോട് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ പരാജയമാണ് ചെന്നൈയിൻ നേരിട്ടത്. കളിയുടെ ആദ്യ 17 മിനുട്ടിലാണ് കളിയിലെ മൂന്ന് ഗോളുകളും പിറന്നത്.
സീസണിൽ ആദ്യമായി ഫസ്റ്റ് ഇലവനിൽ എത്തിയ സ്ട്രൈക്കർ കാലു ഉച്ചെയാണ് എ ടി കെയ്ക്ക് ആദ്യം ലീഡ് നൽകിയത്. കളി തുടങ്ങി മൂന്ന് മിനുട്ട് മാത്രമെ കാലു ഉച്ചെയ്ക്ക് ഗോൾ നേടാൻ വേണ്ടി വന്നുള്ളൂ. ലാൻസരോട്ടെയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഉച്ചെയുടെ ഗോൾ. പത്ത് മിനുട്ട് കഴിഞ്ഞ് വീണ്ടു ലാൻസരോട്ടെയുടെ അസിസ്റ്റിൽ രണ്ടാം ഗോളും പിറന്നു. ലാൻസരോട്ടെ ഒരു ഫ്രീ കിക്കിലൂടെ ഒരുക്കിയ അവസരം ഹെഡ്ഡറിലൂടെ ജോൺ ജോൺസൺ ചെന്നൈയിൻ വലയിൽ എത്തിച്ചു.
രണ്ട് ഗോളുകൾക്ക് പിറകിൽ പോയെങ്കിലും ചെന്നൈയിൻ 17ാം മിനുട്ടിൽ തന്നെ ലീഡ് കുറച്ചു. ഒരു ഹെഡ്ഡറിലൂടെ കാർലോസ് സാലോം ചെന്നൈയിനായി ഗോൾ നേടി. പക്ഷെ അതിനപ്പുറം ഒരു ഗോളും കൊൽക്കത്തയിൽ പിറന്നില്ല. സ്റ്റീവ് കോപ്പലിന്റെ കടുകട്ടി പ്രതിരോധം കൊൽക്കത്തയ്ക്ക് മൂന്ന് പോയിന്റ് തന്നെ സമ്മാനിച്ചു.
എടികെയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ ജയമാണിത്. ചെന്നൈയിനാകട്ടെ സീസണിൽ അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു പോയിന്റ് മാത്രമാണ് സമ്പാദ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ