നാദിര്‍ഷയ്ക്കു ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല, കാവ്യയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും പൊലീസ്

നാദിര്‍ഷയെയും കാവ്യാ മാധവനെയും ഈ ഘട്ടത്തില്‍ പ്രതി ചേര്‍ത്തിട്ടില്ല 
നാദിര്‍ഷയ്ക്കു ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല, കാവ്യയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പൊലീസ്. നാദിര്‍ഷയെ ഈ ഘട്ടത്തില്‍ പ്രതിയാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിക്കും. നാദിര്‍ഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പൊലീസ് ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കുക. കേസുമായി ബന്ധപ്പെട്ട് ഇന്നലെ നാദിര്‍ഷയെ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്നു ഹൈക്കോടതി പരിഗണിക്കുമെന്നാണ് കരുതുന്നത്. കാവ്യയെ കേസില്‍ പ്രതിയാക്കിയിട്ടില്ലെന്നും കാവ്യക്കു സംഭവത്തില്‍ പങ്കുണ്ടെയെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് നിലപാട്. ഇതാവും കാവ്യയുടെ ഹര്‍ജിയില്‍ പൊലീസ് കോടതിയെ അറിയിക്കുക. കാവ്യയ്‌ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ വിവരങ്ങള്‍ കോടതിക്കുകൈമാറുമെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമമെന്നും അറസ്റ്റിനു സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ കാവ്യ പറഞ്ഞ കാര്യങ്ങള്‍ വിശ്വസനീയമല്ലെന്നാണ് പൊലീസ് കരുതുന്നതെന്നും അതുകൊണ്ടുതന്നെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ദിലീപിന്റെ കേസ് കൈകാര്യം ചെയ്യുന്ന രാമന്‍പിള്ള അസോസിയേറ്റ്‌സ് തന്നെയാണ് കാവ്യയ്ക്കായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. 

കേസുമായി ബന്ധമില്ലാത്ത തന്നെ പ്രതിയാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ചോദ്യം ചെയ്തതിനു പുറമേ നിരവധി തവണ പൊലീസ് ഫോണില്‍ വിളിച്ചുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കാവ്യ മൊഴി നല്‍കിയത്. എന്നാല്‍ കാവ്യയുടെ ഡ്രൈവര്‍ ആയിരുന്നെന്ന് സുനി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അത് സ്ഥിരീകരിക്കുന്ന കാര്യങ്ങള്‍ പൊലസീന് കണ്ടെത്താനായിട്ടുണ്ട് എന്നാണ് സൂചനകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com