കൊച്ചി : പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഈ വർഷം അവസാനം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ, സീറ്റുറപ്പിക്കുന്നതിനായി സ്ഥാനാർത്ഥിമോഹികൾ രംഗത്തെത്തി. ഇതുവരെ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കാതിരുന്നവർ പോലും മണ്ഡലത്തിലെ ഏറ്റവും താഴേ തട്ടിലെ യോഗത്തിൽ പോലും സാന്നിധ്യം അറിയിക്കാനുള്ള തത്രപ്പാടിലാണ്. തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ജോലികളിലൊന്നായ വോട്ടേഴ്സ് ലിസ്റ്റ് എല്ലാ പ്രാദേശിക കമ്മറ്റികളിലും എത്തിക്കുന്ന തിരക്കിലാണ് രാഷ്ട്രീയപാർട്ടികൾ. കോൺഗ്രസിൽ കുടുംബ സംഗമങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ബൂത്തുതല സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
അതിനിടെ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയം ഇക്കുറിയും കോൺഗ്രസിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന സൂചനയാണുള്ളത്. മണ്ഡലം-ബൂത്ത് കമ്മിറ്റികള്‍ക്ക് എത്തിച്ചു നല്‍കിയ വോട്ടേഴ്‌സ് ലിസ്റ്റ് പാക്കറ്റിനു മുകളില്‍ എഐസിസി വക്താവ് കൂടിയായ പി സി ചാക്കോയുടെ ആശംസകള്‍ പതിച്ചിരുന്നു. സ്ഥാനാർത്ഥി ചർച്ച പോലും തുടങ്ങും മുമ്പ് വോട്ടേഴ്‌സ് ലിസ്റ്റ് പാക്കറ്റിനു മുകളില്‍ ആശംസകളുമായി പിസി ചാക്കോ പ്രത്യക്ഷപ്പെട്ടത് എതിര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുകയാണ്. സ്റ്റിക്കര്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച് എ,ഐ വിഭാഗങ്ങള്‍ അതൃപ്തി പങ്കുവയ്ക്കുകയാണ്.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍, ചാലക്കുടി സീറ്റുകള്‍ അവസാന നിമിഷം വച്ചുമാറിയത് കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സിറ്റിങ് എം.പിയായ കെ പി ധനപാലന്‍ ചാലക്കുടിയിൽ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ടു പോയപ്പോവായിരുന്നു സീറ്റുമാറ്റം ഉണ്ടായത്. തൃശൂരിലെ സ്ഥാനാർത്ഥിയായിരുന്ന പിസി ചാക്കോ പരാജയം ഭയന്ന്, ഹൈക്കമാൻഡിനെ സ്വാധീനിച്ച് ഉറച്ച മണ്ഡലമായ ചാലക്കുടി തരപ്പെടുത്തുകയായിരുന്നു.
ഇതോടെ ധനപാലന് തൃശൂരിലേക്ക് മാറേണ്ടി വന്നു. വിജയസാധ്യതയാണ് സീറ്റ് വെച്ചുമാറലിന് കാരണമായി കോൺഗ്രസ് ചൂണ്ടിക്കാട്ടിയത്. എന്നാൽ റിസൾട്ട് വന്നപ്പോൾ രണ്ട് സീറ്റുകളും കോൺഗ്രസിന് നഷ്ടമായി എന്നതായിരുന്നു ഫലം. ഇത്തവണ മണ്ഡലത്തിലെ സ്ഥാനാർത്ഥി ആരായിരിക്കുമെന്ന ആകാംക്ഷയ്ക്കിടെയാണ്, വോട്ടേഴ്സ് ലിസ്റ്റിൽ പിസി ചാക്കോയുടെ ആശംസകൾ പ്രത്യക്ഷപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ