ഇടുക്കി: കമ്പകക്കാനത്ത് മന്ത്രവാദിയായ കൃഷ്ണനെയും കുടുംബത്തെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശിഷ്യനും സുഹൃത്തും പിറ്റേ ദിവസം എത്തിയാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്ന് പൊലീസ്. ആദ്യദിനത്തെ ആക്രമണത്തില്‍ പരുക്കേറ്റ, കൃഷ്ണന്റെ മകന്‍ അര്‍ജുന്‍ അപ്പോള്‍ മരിച്ചിരുന്നില്ലെന്നും പിറ്റേന്ന് മൃതദേഹങ്ങള്‍ മറവുചെയ്യാനെത്തിയപ്പോള്‍ അക്രമികള്‍ അര്‍ജുനെ കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി പന്ത്രണ്ടു മണിക്കു ശേഷം കൃഷ്ണന്റെ വീട്ടിലെത്തിയാണ് കൊലപാതകങ്ങള്‍ നടത്തിയത്. ആടുകളെ ഉപദ്രവിച്ചു ശബ്ദമുണ്ടാക്കി കൃഷ്ണനെ വീടിനു പുറത്തിറക്കുകയായിരുന്നു. ആദ്യം പുറത്തെത്തിയ കൃഷ്ണനെ അടിച്ചുവീഴ്ത്തി, പിന്നാലെ വന്ന ഓരോരുത്തരെയായി ബൈക്കിന്റെ പൈപ്പ് കൊണ്ടും ചുറ്റിക കൊണ്ടും തലയ്ക്കടിച്ചാണ് വീഴ്ത്തിയത്. മരണം ഉറപ്പാക്കാന്‍ കഠാര കൊണ്ടു കുത്തുകയും വാളുകൊണ്ടു വെട്ടുകയും ചെയ്തു.
ഞായറാഴ്ച രാത്രി കൃത്യം നടത്തി പുലര്‍ച്ചെ മടങ്ങിയ ഇരുവരും പിറ്റേന്നു രാത്രി തിരിച്ചെത്തി. കൃഷ്ണന് അയല്‍ക്കാരുമായും ബന്ധുക്കളുമായും ബന്ധമൊന്നുമില്ലാത്തതിനാല്‍ മരണ വിവരം പുറത്തറിഞ്ഞിട്ടില്ലെന്ന് ഇവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. മൃതദേഹങ്ങള്‍ മറവു ചെയ്യാനും വീടു വൃത്തിയാക്കാനുമാണ് ഇവര്‍ തിരിച്ചെത്തിയത്.
തിങ്കളാഴ്ച കൃഷ്ണന്റെ വീട്ടിലെത്തിയ ഇവര്‍ കണ്ടത് മുന്‍വശത്തെ മുറിയില്‍ താടിക്കു കൈയും കൊടുത്ത് ഇരിക്കുന്ന കൃഷ്ണന്റെ മകന്‍ അര്‍ജുനെയാണ്. തലയ്ക്ക് അടിയേറ്റ അര്‍ജുന്‍ തലേന്നു മരിച്ചിരുന്നില്ല. അടികൊണ്ടു വീണെങ്കിലും പിന്നീട് എപ്പോഴോ ഉണരുകയായിരുന്നു. മാനസിക ആസ്വാസ്ഥ്യമുള്ള അര്‍ജുന്‍ തലയ്‌ക്കേറ്റ അടികൂടിയായപ്പോള്‍ പ്രതികരിക്കാനാവാത്ത സ്ഥിതിയില്‍ ആയിരുന്നു. ഒരു പകല്‍ മുഴുവന്‍ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ക്കു കാവലിരുന്നിട്ടും ഇക്കാര്യം പുറംലോകത്തെ അറിയിക്കാന്‍ അര്‍ജുനായില്ല.
അര്‍ജുന്‍ ജീവനോടെയിരിക്കുന്നതു കണ്ട അനീഷും ലിബീഷും വീണ്ടും തലയ്ക്കടിച്ച് വീഴ്ത്തി. തുടര്‍ന്ന് ആട്ടിന്‍കൂടിനു താഴെ കണ്ട തൂമ്പയെടുത്ത് വീടിനു പിന്നില്‍ കുഴിയെടുത്ത് മൃതദേഹങ്ങള്‍ അതിലിട്ടു മൂടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ