രാജ്യസഭ സീറ്റ് നഷ്ടപ്പെടുത്തിയതില്‍ കോണ്‍ഗ്രസില്‍ വ്യാപക പ്രതിഷേധം; വിവിധയിടങ്ങളില്‍ നേതാക്കളുടെ കോലം കത്തിച്ചു

അവകാശപ്പെട്ട രാജ്യസഭ സീറ്റ് സംസ്ഥാന നേതൃത്വം കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതില്‍ കോണ്‍ഗ്രസില്‍ വ്യാപക പ്രതിഷേധം.
രാജ്യസഭ സീറ്റ് നഷ്ടപ്പെടുത്തിയതില്‍ കോണ്‍ഗ്രസില്‍ വ്യാപക പ്രതിഷേധം; വിവിധയിടങ്ങളില്‍ നേതാക്കളുടെ കോലം കത്തിച്ചു

കോഴിക്കോട്: അവകാശപ്പെട്ട രാജ്യസഭ സീറ്റ് സംസ്ഥാന നേതൃത്വം കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതില്‍ കോണ്‍ഗ്രസില്‍ വ്യാപക പ്രതിഷേധം. മൂവാറ്റുപുഴ, ചവറ, പിറവം എന്നിവിടങ്ങളില്‍ തീരുമാനത്തിന് ചുക്കാന്‍ പിടിച്ച രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും കോലം കത്തിച്ചു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. നേതാക്കളുടെ കോലം കത്തിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. 

കേരള കോണ്‍ഗ്രസിന് അനുകൂലമായ തീരുമാനം കൈക്കൊണ്ട നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. പ്രമുഖ നേതാക്കളായ വി എം സുധീരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി ജെ കുര്യന്‍ തുടങ്ങി നിരവധി പ്രമുഖ നേതാക്കളാണ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തുവന്നത്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. 

നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആറ് യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. വി ടി ബലറാം, റോജി എം ജോണ്‍, അടക്കമുളള എംഎല്‍എമാരാണ് തീരുമാനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

രാജ്യസഭ സീറ്റ് നഷ്ടപ്പെടുത്തിയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ രാജിവെച്ചു. രാജിക്കത്ത് സംസ്ഥാന പ്രസിഡന്റിന് കൈമാറിയതായി ഭാരവാഹികള്‍ അറിയിച്ചു. കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് കെപിസിസി സെക്രട്ടറി അഡ്വ ജയന്ത് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെഎസ്‌യുവിലെ കൂട്ടരാജി. 

രാഹുല്‍ഗാന്ധിയുടെ അനുമതിയോടെയാണ് മാണിക്ക് സീറ്റ് വിട്ടുനല്‍കാന്‍ നേതൃത്വം തീരുമാനിച്ചതെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയത്. ജനം ആഗ്രഹിക്കുന്നത് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ്. ജനം പ്രതീക്ഷിക്കുന്നത് യുഡിഎഫ് ശക്തിപ്പെടാനാണ്.ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും ഉത്തമതാത്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് ഇത്തരത്തില്‍ തീരുമാനം കൈക്കൊണ്ടെതെന്നും നേതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com